ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ചു; മലയാളി നിയമവിദ്യാർഥിനി മരിച്ചു

ചെന്നൈ: ചെന്നൈയിൽ കോട്ടൂർപുരം ഗാന്ധിമണ്ഡപം റോഡിൽ അണ്ണാ സർവകലാശാലയുടെ ഔട്ടർ ഗേറ്റിനുസമീപം ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനി മരിച്ചു.

വടക്കഞ്ചേരി മൂലങ്കോട് കാവുങ്കൽ വീട്ടിൽ എൻ. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകൾ ജിനു(21)വാണ് കാറുകൾ തമ്മിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചതെന്ന് മൈലാപ്പുർ ട്രാഫിക് പോലീസ് പറഞ്ഞു. ജിനു ചെന്നൈ അംബേദ്കർ ലോ കോളേജിലെ നാലാംവർഷ ബിരുദ വിദ്യാർഥിനിയാണ്.

ജിനുവും സഹപാഠികളായ പ്രിയ(21), ജഗദീപ്(21), ആർത്തിപ്(21) എന്നിവരും കോളേജിലെ പരിപാടിയിൽ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടിൽ കൊണ്ടുവിട്ട് ലോ കോളേജിലേക്ക് തിരിച്ചുവരുകയായിരുന്നു.

അണ്ണാ സർവകലാശാലയ്ക്ക് സമീപമെത്തിയപ്പോൾ മുന്നിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കാർ പെട്ടെന്ന് യൂ ടേൺ എടുത്തതിനാൽ തൊട്ടു പിന്നിലുണ്ടായിരുന്ന നിയമവിദ്യാർഥികൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ജിനു തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മുന്നിൽ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ വെങ്കിടേശി(35)നും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റോയപ്പേട്ട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!