മുംബൈ: ടി20 ലോകകപ്പില്‍ നിന്നു ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യയുമായി മത്സരിക്കില്ലെന്ന നിലപാട് പാകിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിഷയത്തിൽ പിസിബി മൗനം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഐസിസിക്ക് ഔദ്യോഗികമായി കത്ത് നൽകാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയ്യാറായിട്ടില്ല. അതിനിടെ മത്സരങ്ങൾക്കായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ കളത്തിലിറങ്ങില്ലെന്ന് സർക്കാർ സോഷ്യൽ മീഡിയയിലൂടെ ആണ് വ്യക്തമാക്കിയത്. ഈ നീക്കം പുനഃപരിശോധിക്കണമെന്ന് ഐസിസി അന്ന് തന്നെ പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു.
വിഷയം പരിഗണിക്കാൻ ഐസിസി അടിയന്തര യോഗം ചേരാനും ധാരണയിലെത്തിയിരുന്നു. പക്ഷെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ ടൂർണമെന്റ് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ വിവിധ വഴികൾ ഐ സി സി പരിശോധിക്കുന്നുണ്ട്.
അതേ സമയം, സർക്കാർ നിലപാട് ഔദ്യോഗികമായി ഐസിസിയെ അറിയിക്കേണ്ട എന്നാണ് പിസിബിയുടെ തീരുമാനം. ഇതിന് അവർ കണ്ടെത്തിയിരിക്കുന്ന ന്യായം ഇന്ത്യ മത്സരങ്ങൾക്കായി പാകിസ്ഥാനിലേക്ക് പോകില്ല എന്ന തീരുമാനം ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നതാണ്.
ശ്രീലങ്കയിൽ വെച്ച് ചർച്ചകൾ നടക്കുന്ന സാഹചര്യമുണ്ടായാൽ അതിനായി ഒരു അഭിഭാഷകനെകൂടി പാകിസ്ഥാൻ ടീം മാനേജ്‍മെന്റ് ശ്രീലങ്കയിലേക്ക് അയച്ചിട്ടുണ്ട്. ഐസിസിയിൽ നിന്നും തിരിച്ചടി ഉണ്ടായാൽ പാകിസ്ഥാന് ടീമിന് പൂർണ്ണ പിന്തുണ സർക്കാർ നൽകുമെന്നാണ് റിപ്പോർട്ടുകൾ.
