ടിക്കറ്റ് എടുത്ത് കളി കാണാന്‍ ആളില്ല; ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ ഇനി സൗജന്യ പ്രവേശനം

റാബറ്റ്: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് പോരാട്ടം തുടങ്ങിയപ്പോള്‍ സ്‌റ്റേഡിയത്തില്‍ കളി നേരില്‍ കാണാന്‍ ആരാധകര്‍ ആരും കാര്യമായി എത്തിയില്ല. ഇനിയുള്ള മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് സൗജന്യമായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.

ഗ്രൂപ്പ് എഫില്‍ കാമറൂണും ഗാബോണും തമ്മിലുള്ള പോരാട്ടം അരങ്ങേറിയത് ഏറെക്കുറെ ശൂന്യമായ സ്‌റ്റേഡിയത്തിലാണ്. ഇതോടെയാണ് ആരാധകര്‍ക്കുള്ള പ്രവേശനം സൗജന്യമാക്കിയത്. ഉദ്ഘാടന പോരാട്ടത്തിലടക്കം കഴിഞ്ഞ ദിവസം നടന്ന പല മത്സരങ്ങളിലും സ്റ്റേഡിയം കാലിയായതോടെയാണ് തീരുമാനം.

അല്‍പ്പമെങ്കിലും ആളുകള്‍ നേരില്‍ കണ്ട മത്സരം കോംഗോ- ബെനിന്‍ പോരാട്ടമാണ്. തുടക്കത്തില്‍ ആറായിരത്തിനു മുകളിലും പിന്നീട് 13,000ത്തിനു മുകളിലുമാണ് കാണികളുടെ സാന്നിധ്യമുണ്ടായത് എന്നാണ് ഔദ്യോഗിക കണക്ക്.

കിക്കോഫിനു ശേഷവും സ്റ്റേഡിയത്തിൽ വേണ്ടത്ര ആൾ എത്തിയില്ലെങ്കിലാണ് ഇത്തരത്തിൽ സൗജന്യ പ്രവേശനം അനുവദിക്കുന്നത്. ഇനി മുതല്‍ മത്സരം തുടങ്ങി 20 മിനിറ്റുകള്‍ കഴിഞ്ഞാല്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ സൗജന്യമായി പ്രവേശിപ്പിക്കാന്‍ സംഘാടകരും ആഫ്രിക്കന്‍ ഫുട്‌ബോള്‍ ബോഡിയുമായി ധാരണയായിട്ടുണ്ട്.

ആഫ്രിക്കന്‍ കപ്പിന് ഇത്തവണ വേദിയായത് മൊറോക്കോയാണ്. 2030ലെ ലോകകപ്പ് വേദിയ്ക്കായി സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവയ്‌ക്കൊപ്പം മൊറോക്കോയും അവകാശവുമായി ഫിഫയെ സമീപിച്ചിട്ടുണ്ട്. കാണികളുടെ സാന്നിധ്യം കൂടുതല്‍ ഉണ്ടാകേണ്ടത് അതുകൊണ്ടു തന്നെ മൊറോക്കോയ്ക്ക് അനിവാര്യമാണ്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!