സമവായത്തിന് കര്‍ണാടകയില്‍ പ്രാതല്‍ ചര്‍ച്ച; ഡികെ ശിവകുമാര്‍ – സിദ്ധരാമയ്യ കൂടിക്കാഴ്ച നാളെ…

ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കര്‍ണാടക കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കാന്‍ നീക്കങ്ങള്‍ സജീവം. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. തര്‍ക്കം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതിന് പിന്നാലൊയാണ് സിദ്ധരാമയ്യ ഡി കെ ശിവകുമാറിനെ പ്രഭാത ഭക്ഷണത്തിനായി ക്ഷണിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള വാക് പോര് രൂക്ഷമായ സാഹചര്യത്തിലാണ് വിഷയം എത്രയും വേഗം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയത്. ഞായറാഴ്ചയിലെ ചര്‍ച്ചയും ഇതിന്റെ ഭാഗമാണെന്ന് സിദ്ധരാമയ്യയും അറിയിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമായിരിക്കും. താന്‍ തുടരണോ ഡികെ വരുമോ എന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും എന്നും സിദ്ധരാമയ്യ അറിയിച്ചു. ഞായറാഴ്ച രാവിലെ 9 മണിക്കാണ്‍ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

അതിനിടെ അധികാരത്തര്‍ക്കത്തില്‍ പരോക്ഷ വിമര്‍ശനവുമായി വീണ്ടും ശിവകുമാര്‍ രംഗത്തെത്തി. അധികാരം വേണ്ടെന്നുവച്ച സോണിയാ ഗാന്ധിയെ പരാമര്‍ശിച്ചായിരുന്നു ബെംഗളൂരുവിലെ ഒരു പൊതു പരിപാടിയില്‍ ഡി കെയുടെ ഒളിയമ്പ്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ വിജയിച്ചപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ സോണിയയ്ക്ക് അവസരം ലഭിച്ചു. എന്നാല്‍ അവര്‍ അത് നിരാകരിക്കുകയും മന്‍മോഹന്‍ സിങ്ങിന് അവസരം നല്‍കുകയും ചെയ്തു. എന്നായിരുന്നു ഡികെ ശിവകുമാറിന്റെ വാക്കുകള്‍. ബെംഗളൂരുവിലെ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023ല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍, രണ്ടര വര്‍ഷത്തിനുശേഷം, മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് കൈമാറുമെന്ന ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍ രണ്ടരവര്‍ഷം കഴിഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാറും രംഗത്തെത്തിയതോടെയാണ് വീണ്ടും പ്രതിസന്ധി രൂക്ഷമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!