കോട്ടയം: 500 കോടി രൂപ സംസ്ഥാന സർക്കാരിന് നഷ്ടമുണ്ടാക്കിയ കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ ഐൻടിയുസി നേതാവ് ചന്ദ്രശേഖരനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകാത്തത് ഡീസലിൻ്റെ ഭാഗമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചന്ദ്രശേഖരനെ രക്ഷിച്ചെടുക്കാൻ സർക്കാർ ശ്രമിക്കുന്നത് എൽഡിഎഫ്- യുഡിഎഫ് ഡീലാണെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വിചിത്രമായ കാര്യമാണ് കേരളത്തിൽ നടക്കുന്നത്. ഒക്കചെങ്ങായിമാരായാണ് യുഡിഎഫും എൽഡിഎഫും പ്രവർത്തിക്കുന്നത്. ഇടതുസർക്കാർ കോൺഗ്രസ് നേതാവിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്നതിൽ നിന്നും ഡീൽ വ്യക്തമാകുകയാണ്. നിരവധി അഴിമതി കേസിൽ ഇവർ തമ്മിലുള്ള ബാന്ധവം കേരളം കണ്ടതാണ്. ഇപ്പോൾ അത് ഒന്നുകൂടെ വ്യക്തമാകുകയാണ്.
കശുവണ്ടി തൊഴിലാളികളെ സർക്കാർ കറവപശുക്കളാക്കുകയാണ്. കശുവണ്ടി തൊഴിലാളികളുടെ ക്ഷേമം പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ കശുവണ്ടി കോർപ്പറേഷനിൽ നടന്ന അഴിമതി തേച്ച്മാച്ച് കളയുകയാണ്. കോടതിയിൽ വ്യക്തമായ കാരണം പോലും ബോധിപ്പിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. ഈ അഴിമതി കേസിൽ സിപിഎം നേതൃത്വം പങ്കുവഹിച്ചിട്ടുണ്ടോ? എൽഡിഎഫ്- യുഡിഎഫ് നേതാക്കൾ ഇത് സംബന്ധിച്ച് ജനങ്ങളോട് വിശദീകരണം നൽകണം.
ശബരിമലയിൽ കടുത്ത മനുഷ്യാവകാശലംഘനം നടക്കുന്നു. ആറും ഏഴും മണിക്കൂർ അയ്യപ്പൻമാർ കുടിവെള്ളമില്ലാതെ ക്യൂനിൽക്കുകയാണ്. പമ്പയിലും നിലയ്ക്കലും ഒരു സൗകര്യവുമില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. ദേവസ്വംബോർഡും സർക്കാരും പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. സ്വർണപാളി കേസിൽ പദ്മകുമാറിനെ
എസ്ഐടി തൊടാത്തത് എന്താണ്? അന്വേഷണം അട്ടിമറിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
