ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ എഐ, മലകയറ്റത്തിനും ഇറക്കത്തിനും റോബോട്ടുകള്‍, ആഗോള അയ്യപ്പ സംഗമത്തില്‍ നിര്‍ദേശം

പമ്പ : ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ(എഐ) സഹായം തേടണമെന്ന് ആഗോള അയ്യപ്പ സംഗമത്തില്‍ നിര്‍ദേശം. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന തീര്‍ത്ഥാടകര്‍ക്ക് മരുന്നുകള്‍ റോബോട്ട് വഴി എത്തിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു.

വെര്‍ച്വല്‍ ക്യൂ മാനേജ്‌മെന്റ്, എഐ പാര്‍ക്കിങ് സ്ലോട്ട്, തീര്‍ഥാടകരുടെ ശരീരത്തിലെ താപം അനുസരിച്ച് എണ്ണം കണക്കാക്കുന്ന എഐ സാങ്കേതിക വിദ്യ, ആരോഗ്യപരമായ പരിരക്ഷ ആവശ്യമുള്ളവര്‍ക്ക് മലകയറ്റത്തിനും ഇറക്കത്തിനും റോബോട്ടുകള്‍, സ്‌കാനിങ്ങിനു പകരം മുഖം പരിശോധിച്ചുള്ള സുരക്ഷ പരിശോധന എന്നിവയിലും ചര്‍ച്ചകളുണ്ടായി.

വലിയ നടപ്പന്തലിലെ പരിശോധന അപര്യാപ്തമാണെന്ന അഭിപ്രായവും ചര്‍ച്ചയിലുണ്ടായി. ഒരാളുടെ ഇരുമുടി പരിശോധനയ്ക്ക് നാലു മുതല്‍ അഞ്ച് മിനിറ്റ് വരെ വേണ്ടി വരും. റോപ്പുകള്‍ തമ്മിലുള്ള ഏകോപനം മോശമാണ്. പതിനെട്ടാം പടിയില്‍ നിന്ന് ഒരു മിനിറ്റില്‍ 70 മുതല്‍ 80 പേരെ വരെ കയറ്റിവിട്ടെങ്കില്‍ മാത്രമേ ഒരു ദിവസം എണ്‍പതിനായിരം മുതല്‍ ഒരുലക്ഷം പേര്‍ക്ക് ദര്‍ശനം സുഗമമാവുകയുള്ളൂ. തിരക്ക് കൂടി ഭക്തരുടെ എണ്ണം രണ്ടു ലക്ഷം വരെ ആകുന്ന ദിവസങ്ങളില്‍ ഒരു മിനിറ്റില്‍ നൂറുപേരെയെങ്കിലും പതിനെട്ടാം പടി വഴി കയറ്റിവിടേണ്ടി വരുമെന്നും അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!