20 മിനിറ്റ് ബസ് സ്റ്റാര്‍ട്ടാക്കിയിട്ട് ഇന്ധനം നഷ്ടപ്പെടുത്തി; ഡ്രൈവറെ പിരിച്ചു വിട്ടു; കണ്ടക്ടര്‍ക്കും ചാര്‍ജ്മാനും സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: അനാവശ്യമായി ബസ് സ്റ്റാര്‍ട്ടാക്കിയിട്ട് ഇന്ധനം നഷ്ടപ്പെടുത്തിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. തിരുവനന്തപുരം പാറശ്ശാല ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഡിപ്പോയിലെ ഡ്രൈവര്‍ പി ബിജുവിനെ പിരിച്ചു വിട്ടു.

കണ്ടക്ടര്‍ ശ്രീജിത്ത്, പാറശാല യൂണിറ്റില്‍ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയറുടെ ചുമതല വഹിക്കുന്ന ചാര്‍ജ്മാന്‍ സന്തോഷ് കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. 20 മിനിറ്റോളം ബസ് സ്റ്റാര്‍ട്ട് ചെയ്തിടുകയായിരുന്നു. ജനുവരി ഒമ്പതിനായിരുന്നു സംഭവം.

അനാവശ്യമായി ബസ് സ്റ്റാര്‍ട്ട് ചെയ്ത് ഇട്ടതിനെക്കുറിച്ച് ചോദിച്ച കെഎസ്ആര്‍ടിസി സിഎംഡിയോട് ധിക്കാരപരമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടിയാണ് താല്‍ക്കാലിക ഡ്രൈവര്‍ ബിജുവിനെ പിരിച്ചു വിട്ടത്. ഡ്രൈവറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ സിഎംഡി എത്തിയപ്പോഴാണ് നെയ്യാറ്റിന്‍കര – കളിയിക്കാവിള ബസ് ബേയില്‍ യാത്രക്കാരെ കയറ്റുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന ബസ്, ഡ്രൈവറോ കണ്ടക്ടറോ ഇല്ലാതെ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സെല്‍ഫ് എടുക്കാത്തതു കൊണ്ടാണെന്ന് ഡ്രൈവര്‍ പരുഷമായി മറുപടി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!