‘വിനാശകാലേ വിപരീത ബുദ്ധി, അകത്തു കിടന്നാല്‍ മനസിലാകും’; ദേവസ്വം ഓഫീസറോട് ഹൈക്കോടതി

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ആന എഴുന്നള്ളിപ്പിനു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ ദേവസ്വം ഓഫീസര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിമര്‍ശിച്ച് ഹൈക്കോടതി. കോടതി നിര്‍ദേശപ്രകാരം സമര്‍പ്പിച്ച രണ്ട് സത്യവാങ്മൂലത്തിലും തെറ്റുപറ്റിയതായി സമ്മതിക്കുന്നില്ലെന്നും ന്യായീകരണം മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നിരുപാധികം മാപ്പപേക്ഷിച്ച് പുതിയ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ദേവസ്വം ഓഫീസര്‍ക്ക് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിര്‍ദേശം നല്‍കി. വിഷയം രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.

തെറ്റുപറ്റിപ്പോയി, നിരുപാധികം ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. പകരം കോടതി ഉത്തരവ് ലംഘിച്ചതിന് പൊന്നാട സ്വീകരിക്കാന്‍ പോയി. എന്നെ ജയിലില്‍ ഇടൂ എന്ന് പറഞ്ഞാണ് ദേവസ്വം ഓഫിസര്‍ വരുന്നത്. ഇതിനെയാണ് വിനാശകാലേ വിപരീതബുദ്ധി എന്നു പറയുന്നത്. രണ്ടു മാസം അകത്തു കിടന്നാല്‍ മനസ്സിലായിക്കൊള്ളുമെന്നാണ് കോടതിയുടെ പരാമര്‍ശം.

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ദേവസ്വം ഓഫീസര്‍ തുടര്‍ന്നും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നെങ്കിലും കോടതിയലക്ഷ്യ നടപടികള്‍ തുടരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!