വൈദ്യപഠനത്തിന് നല്‍കിയത് പാര്‍ട്ടി തീരുമാനം; മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണം; ആശാ ലോറന്‍സ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ ആശാ ലോറന്‍സ് സുപ്രീം കോടതിയല്‍ അപ്പീല്‍ നല്‍കി. നടപ്പാക്കിയത് രാഷ്ട്രീയതീരുമാനമാണെന്ന് ആശയുടെ ഹര്‍ജിയില്‍. സിപിഎമ്മിനെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്.

മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആശ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കളമശേരി മെഡിക്കല്‍ കോളജ്, മകന്‍ എംഎല്‍ സജീവ്, സിപിഎം ഉള്‍പ്പടെ ഹര്‍ജിയില്‍ പത്ത് എതിര്‍കക്ഷികളാണ് ഉള്ളത്.

ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. മെഡിക്കല്‍ കോളജിന് മൃതദേഹം വിട്ടുനല്‍കാനുള്ള തീരുമാനം രാഷ്ട്രീയ തീരുമാനമായിരുന്നെന്നും ലോറന്‍സിന് ഇത്തരമൊരു ആഗ്രഹമുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ ടോം ജോസഫാണ് ആശാ ജോസഫിന് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21-നാണ് എംഎം ലോറന്‍സ് അന്തരിക്കുന്നത്. രലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനായിരുന്നു മകനായ അഡ്വ എംഎല്‍ സജീവന്റെയും പാര്‍ട്ടിയുടെയും തീരുമാനം. എന്നാല്‍ ലോറന്‍സ് ഇടവക അംഗമാണെന്നും പള്ളിയില്‍ സംസ്‌കരിക്കണമെന്നുമായിരുന്നു മറ്റൊരു മകളായ ആശ ലോറന്‍സിന്റെ ആവശ്യം. തര്‍ക്കത്തെത്തുടര്‍ന്ന് ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ സമ്മതിക്കാതിരുന്ന ആശയെ പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റിയ ശേഷമാണ് മൃതദേഹം ടൗണ്‍ഹാളില്‍ നിന്നും കൊണ്ടുപോകാനായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!