ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി നിലവില്‍ വന്നു. മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് സൗകര്യം ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍ തടയിടാനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ചട്ടം ഭേദഗതി ചെയ്തത്.
സിം കാര്‍ഡ് മാറിയെടുക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള ഏഴു ദിവസം കഴിഞ്ഞേ മൊബൈല്‍ നമ്പര്‍ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോര്‍ട്ട് ചെയ്യാന്‍ കഴിയൂ എന്നതാണ് പുതിയ മാറ്റം.
നമ്പര്‍ മാറാതെ തന്നെ ടെലികോം കണക്ഷന്‍ മാറാന്‍ സഹായിക്കുന്ന സംവിധാനമാണ് പോര്‍ട്ടബിലിറ്റി. സിം നഷ്ടപ്പെടുകയോ നിലവിലുള്ളത് പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് സിം മാറുന്നത്. എന്നാല്‍ തട്ടിപ്പുകാര്‍ ഇരയുടെ സിം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി അവരുടെ തിരിച്ചറിയല്‍ രേഖ സംഘടിപ്പിച്ച് സിം മാറിയെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിം പ്രവര്‍ത്തനരഹിതമായാല്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകാന്‍ ഉപയോക്താവിന് പെട്ടെന്ന് സാധിക്കില്ല. ഈ സൗകര്യവും തട്ടിപ്പുകാര്‍ മുതലെടുക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രായ് നടപടികള്‍ കടുപ്പിച്ചത്.
പുതിയ ചട്ടങ്ങൾ പ്രകാരം, ജൂലായ് ഒന്ന് മുതൽ മൊബൈൽ നമ്പർ മാറ്റാതെ പുതിയ സിം കാർഡ് എടുത്തതിന് ശേഷം ഏഴ് ദിവസം കഴിഞ്ഞതിന് മാത്രമേ യുപിസി നൽകുകയുള്ളൂ. ഇത്തരത്തിൽ കാലതാമസം വരുന്നത് തട്ടിപ്പുകൾ തടയാനും പോർട്ടബിലിറ്റി നടപടിക്രമങ്ങളിൽ സുരക്ഷിതത്വം വർദ്ധിപ്പിക്കാനും സഹായകമാകും. നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ അപേക്ഷകന് ലഭിക്കുന്ന കോഡാണ് യുപിസി.
