ഡാലസ്: അർജന്റീനയുടെ ഫിഫ ലോകകപ്പിലെ ജോർദാനെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ നായകനും ഇതിഹാസ താരവുമായ ലയണൽ മെസി പകരക്കാരുടെ ബഞ്ചിലായിരിക്കും. നാളെ രാവിലെ ഇന്ത്യൻ സമയം 7.30 മുതലാണ് ഗ്രൂപ്പ് ജെയിലെ അർജന്റീന- ജോർദാൻ പോരാട്ടം. നിലവിലെ ചാംപ്യൻമാരായ അർജന്റീന ഇതിനകം തന്നെ നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പാക്കിയതിനാൽ, ഇതിഹാസ താരത്തിനു വിശ്രമം നൽകാനാണ് കോച്ച് ലയണൽ സ്കലോനി തീരുമാനിച്ചിരിക്കുന്നത്.
മികച്ച ഫോമിലാണ് മെസി പന്ത് തട്ടുന്നത്. അൾജീരിയ, ഓസ്ട്രിയ ടീമുകൾക്കെതിരായ പോരാട്ടങ്ങളിൽ 5 ഗോളുകളാണ് അർജന്റീന നേടിയത്. അഞ്ചും മെസിയുടെ ബൂട്ടിൽ നിന്നായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ജർമൻ ഇതിഹാസ മിറോസ്ലാവ് ക്ലോസെയിൽ നിന്നു മെസി പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ 18 ഗോളുകളാണ് മെസി ലോകകപ്പുകളിൽ നിന്നായി അടിച്ചത്.
മത്സരത്തിന് മുന്നോടിയായി സംസാരിച്ച സ്കലോനി മെസി ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ചു. മത്സരത്തിന്റെ പകുതിക്ക് ശേഷം അദ്ദേഹം കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ക്വാഡ് റൊട്ടേഷൻ
അർജന്റീന ദുർബല ടീമിനെയാണ് ജോർദാനെതിരെ കളത്തിലിറക്കുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അത്തരം നിരീക്ഷണങ്ങളെ സ്കലോണി തള്ളിപ്പറഞ്ഞു. നിലവിലെ ലോക ചാംപ്യന്മാരെ പ്രതിനിധീകരിക്കാനുള്ള അവസരം സ്ക്വാഡിലെ ഓരോ കളിക്കാരനും അർഹതപ്പെട്ടതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ലിയോ പകരക്കാരുടെ ബെഞ്ചിൽ നിന്നാവും മത്സരം ആരംഭിക്കുക. അൽപ്പം വൈകിയാവും കളത്തിലേക്ക് വരിക. നാളെ ആദ്യ ഇലവനിൽ കളിക്കുന്ന എല്ലാവരും അതിന് അർഹതയുള്ളവരാണ്. അവർ എങ്ങനെ ദുർബലരാകും. അവർ ഈ ടീമിന്റെ ഭാഗമാണ്. ആര് കളിച്ചാലും ടീമിന്റെ പ്രകടന നിലവാരം ഒരേ പോലെ നിലനിർത്തുകയാണ് എന്റെ ലക്ഷ്യം. ഒരു കോച്ച് എന്ന നിലയിൽ ടീമിൽ ഏത് കളിക്കാർ ഉണ്ടെന്നത് പരിഗണിക്കാതെ തന്നെ ടീമെന്ന നിലയിൽ ഒത്തൊരുമിച്ച് ഒരേ രീതിയിൽ പ്രകടനം പുറത്തെടുക്കാൻ താരങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. നിങ്ങൾ ഈ ജേഴ്സി ധരിച്ച് കളിക്കുകയാണെങ്കിൽ ആ മത്സരത്തിലെ പോയിന്റ് നിലയ്ക്ക് പ്രാധാന്യമുണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. ജയിക്കാൻ വേണ്ടി നിങ്ങൾ നിങ്ങളുടെ പരമാവധി തന്നെ ചെയ്യും.
ജോർദാൻ പ്രതിരോധം
തങ്ങളുടെ കന്നി ലോകകപ്പ് പോരാട്ടത്തിൽ തുടർച്ചയായ തോൽവികളെ തുടർന്ന് ജോർദാൻ ഇതിനകം തന്നെ പുറത്തായി. ഏഷ്യൻ ടീമിൽ നിന്ന് കടുത്ത പ്രതിരോധം തന്നെ സ്കലോനി പ്രതീക്ഷിക്കുന്നുണ്ട്. ജോർദാൻ സാധാരണയായി അഞ്ച് ഡിഫെൻഡർമാരുമായാവും ലൈനപ്പ് ചെയ്യുകയെന്ന് പറഞ്ഞ അദ്ദേഹം, അവരുടെ പ്രതിരോധം തകർക്കാൻ ബുദ്ധിമുട്ടിയാൽ അർജന്റീനയ്ക്ക് തങ്ങളുടെ തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടി വരുമെന്നും വ്യക്തമാക്കി.
ജോർദാൻ സാധാരണയായി അഞ്ച് പ്രതിരോധക്കാരുമായാണ് കളിക്കാറുള്ളത്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ടീം നേരിടുകയാണെങ്കിൽ തന്ത്രത്തിലും ശൈലിയിലും ചെറിയ മാറ്റങ്ങൾ ഉറപ്പായും പ്രതീക്ഷിക്കാം- സ്കലോനി വ്യക്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് പൂർണ ആധിപത്യത്തോടെ മുന്നേറാനാകും അർജന്റീന ലക്ഷ്യമിടുന്നത്. റൗണ്ട് ഓഫ് 32ലെ ആദ്യ പോരാട്ടത്തിൽ കാബോ വെർദെയാണ് അർജന്റീനയുടെ എതിരാളികൾ. അതേസമയം തങ്ങളുടെ ചരിത്രപരമായ ആദ്യ ലോകകപ്പ് പങ്കാളിത്തം മികച്ച വിജയത്തോടെ അവസാനിപ്പിക്കാനാകും ജോർദാൻ ആഗ്രഹിക്കുന്നത്.
