കോട്ടയം :- റയിൽവേ വികസനം വിലയിരുത്തുന്നതിനും യാത്രാക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനുമായി കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എല്ലാ റയിൽവേ സ്റ്റേഷനുകളിലും നടത്തിയ ജനസദസുകളിൽ നിന്നും ലഭിച്ച പരാതികളും നിർദ്ദേശങ്ങളും സംബന്ധിച്ച് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജർ ഡോ.മനീഷ് തപൽ യാലുമായി ചർച്ച നടത്തി.
വിവിധ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡി.ആർ.എം.ഉറപ്പ് നൽകി.
ഉടനടി ചെയ്യേണ്ട കാര്യങ്ങൾ അടിയന്തിരമായി ചെയ്യുന്നതിനും ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങളും സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡി.ആർ.എം. നിർദ്ദേശം നൽകി.

ചർച്ചകൾക്കായി തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജരുടെ ഓഫീസിൽ എത്തിയ ഫ്രാൻസിസ് ജോർജ് എം.പി യെ ഷാൾ അണിയിച്ച് ഡി.ആർ.എം. ഡോ.മനീഷ് തപാൽ യാൽ സ്വീകരിച്ചു.
റയിൽവേ ഡിവിഷൻ സീനിയർ എഞ്ചിനീയർ കോർഡിനേഷൻ എം.മാരിയപ്പൻ, സീനിയർ ഡിവിഷണൽ കൊമ്മേഷ്യൽ മാനേജർ വൈ.സെൽവിൻ, സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ ആർ. രഞ്ജിത്, നോർത്ത് ഡിവിഷണൽ എഞ്ചിനീയർ വി.പ്രവീൺ, എ.കെ.ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡി.ആർ.എം.ൻ്റെ ശ്രദ്ധയിൽപ്പെടുത്തിയ പരാതികളും നിർദേശങ്ങളും ചർച്ച ചെയ്യുന്നതിനായി ഒക്ടോബർ 30-ന് രാവിലെ 10 മണിക്ക് കോട്ടയത്ത് ഉന്നതതല യോഗം ചേരുന്നതാണന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയോജകമണ്ഡലങ്ങളിലെ എം.എൽ.എ.മാർ, തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജർ ഡോ.മനീഷ് തപൽ യാൽ, റയിൽവേയിലെ മറ്റ് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികൾ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുക്കും.
