കോഴിക്കോട് : കൊണ്ടോട്ടിയിൽ ഓടുന്ന ബസിന് മുൻപിൽ വടിവാൾ വീശി കാണിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. പുളിക്കൽ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്.
ഐക്കരപ്പടി എന്ന സ്ഥലത്തു നിന്നാണ് ഇയാളെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോൺ മുഴക്കിയതോടെയാണ് ഷംസുദ്ധീൻ വടിവാൾ വീശി കാണിച്ചത്.
കൊണ്ടോട്ടി പുളിക്കലിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് വടിവാൾ വീശിയത്. ബസ് സ്റ്റോപ്പിൽ ആളെ ഇറക്കുന്നതിന് നിർത്തിയപ്പോഴാണ് ഓട്ടോ മുന്നിൽ കയറിയത്. തുടർന്ന് സൈഡ് തരാതെ തടസമുണ്ടാക്കിയതോടെ ബസ് ഡ്രൈവർ ഹോൺ മുഴക്കി. ഇതോടെയാണ് ഓട്ടോറിക്ഷ ഡ്രൈവർ വടിവാൾ വീശിക്കാണിച്ചത്. കൊണ്ടോട്ടി മുതൽ കൊളപ്പുറം വരെ ഏകദേശം മൂന്നു കിലോമീറ്ററോളം വടിവാൾ വീശി ഓട്ടോ മുന്നിൽ തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കത്തി മൂര്‍ച്ച കൂട്ടാന്‍ കൊണ്ടുപോകുയായിരുന്നുവെന്നാണ് ഷംസുദ്ദീന്‍ പൊലീസിനോട് പറഞ്ഞത്. അപ്പോള്‍ സ്വകാര്യ ബസ് പിന്നാലെ എത്തി പ്രകോപനപരമായ രീതിയില്‍ ഹോണ്‍ മുഴക്കി. ഈ ദേഷ്യത്തിലാണ് വടിവാള്‍ എടുത്ത് കാണിച്ചതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.