അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

തിരുവനന്തപുരം: ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വിൽപ്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്. അഞ്ചു കോടിയിലധികം രൂപ വിലവരുന്ന ആറര ലക്ഷത്തിലധികം ടിന്‍ അരവണയാണ് ശാസ്ത്രീയമായി നശിപ്പിക്കേണ്ടത്.

ഹൈക്കോടതിയാണ് അരവണയുടെ വിൽപ്പന തടഞ്ഞത്. തുടർന്ന് ശബരിമല സന്നിധാനത്തെ ഗോഡൗണിലാണ് 6,65,127 ടിന്നുകളിലായി അരവണ സൂക്ഷിച്ചിരിക്കുന്നത്. ശബരിമലയില്‍ തന്നെ നശിപ്പിച്ചാല്‍ ആനകളെ ആകര്‍ഷിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് പമ്പയ്ക്ക് പുറത്തുകൊണ്ടുപോയി വേണം നശിപ്പിക്കാൻ.

അരവണ കാലാവധി കഴിഞ്ഞതായതിനാലും ഭക്ഷ്യയോഗ്യമല്ലാത്തതിനാലും ഒരു തരത്തിലും ആളുകളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണം. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്‍പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണമെന്നും ടെന്‍ഡര്‍ നോട്ടിസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം നടപടികള്‍. 21-ാം തീയതി വൈകിട്ട് വരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയം. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം.

അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി അറിയിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയിലാണ് വിൽപ്പന തടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!