തൃശൂർ : വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മകളുടെ വിവാഹത്തിനായി കരുതിവച്ച 50 പവന്‍ സ്വര്‍ണം കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവും സംഘവും അറസ്റ്റില്‍.
പറപ്പൂര്‍ സെന്ററില്‍ തുണിക്കട നടത്തുന്ന തോളൂരിലെ നാലകത്ത് സക്കീറിന്റെ വീട്ടിവാണ് കഴിഞ്ഞ 20നു കവര്‍ച്ച നടന്നത്.
പീച്ചി പാണഞ്ചേരി പുളിക്കല്‍ സന്തോഷ് (കല്‍ക്കി- 44), മണലൂര്‍ എങ്ങണ്ടി വീട്ടില്‍ സജിത(46), ശ്രീനാരായണപുരം കോതപറമ്പ് കാരിയെഴുത്ത് അഖില (35) എന്നിവരാണ് പിടിയിലായത്.
കല്‍ക്കി സന്തോഷ് ജില്ലയിലും പുറത്തും ഒട്ടനവധി മോഷണക്കേസുകളിലെ പ്രതിയാണെന്നും കര്‍ണാടകയിലെ സ്വര്‍ണക്കൊള്ള കേസിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. മോഷണ മുതലുകള്‍ വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പ്രതിയെ സഹായിച്ച കുറ്റത്തിനാണ് മറ്റു രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇനി ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
ഓണക്കാലമായതിനാല്‍ കുടുംബാംഗങ്ങളെല്ലാം കടയില്‍ സഹായിക്കാന്‍ പോയിരുന്നു. കടയടക്കാന്‍ വൈകിയ വീട്ടുടമയും കുടുംബവും രാത്രി ഒരു മണിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് പിന്‍വാതില്‍ തകര്‍ത്ത് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയായ സന്തോഷിനെ വലപ്പാട് ബീച്ച് പരിസരത്തു നിന്ന് പിടികൂടിയത്.
അപരിചിതരെ പരിസരത്തു കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം കല്‍ക്കി സന്തോഷിലേക്ക് എത്തിയത്.
