തിരുവനന്തപുരം: സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ചാൻസലറും സംസ്ഥാന സർക്കാരും തമ്മിൽ ഒത്തുതീർപ്പ്. ചാൻസലറുടെ പ്രതിനിധിയും സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയും ഒപ്പിട്ട ഒത്തുതീർപ്പ് കരാർ സുപ്രീം കോടതിക്ക് കൈമാറി. കരാർ പ്രകാരം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥും തുടരും. സർവകലാശാലാ നിയമങ്ങളിൽ യുജിസി ചട്ടങ്ങൾക്ക് അനുസൃതമായി ആവശ്യമായ ഭേദഗതികൾ വരുത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാനും ധാരണയായിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുടെ മധ്യസ്ഥതയിലാണ് ഓഗസ്റ്റ് 17ന് കരാർ ഒപ്പിട്ടത്. ചാൻസലറുടെ പ്രതിനിധിയായി ഗവർണറുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി അശ്വതി പി.യും സർക്കാരിന്റെ പ്രതിനിധിയായി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ എസ്.യും കരാറിൽ ഒപ്പുവച്ചു. ഒത്തുതീർപ്പ് കരാറിലെ പ്രധാന വ്യവസ്ഥകളിൽ ഒന്ന് നിലവിലെ രണ്ട് വൈസ് ചാൻസലർമാരുടെയും നിയമനം തുടരണമെന്നതാണ്. സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസും ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സജി ഗോപിനാഥും വിസിയായി തുടരും. അതേസമയം, സർവകലാശാലാ നിയമങ്ങളിൽ യുജിസി ചട്ടങ്ങൾക്ക് അനുസൃതമായി ആവശ്യമായ ഭേദഗതികൾ വരുത്താൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചതായും കരാറിൽ വ്യക്തമാക്കുന്നു. എന്നാൽ കേസിൽ നേരത്തെ ഉന്നയിച്ച നിയമപരമായ പ്രശ്നങ്ങളും വാദങ്ങളും തുടരുമെന്ന വ്യവസ്ഥയും ഒത്തുതീർപ്പ് കരാറിലുണ്ട്.
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ചാൻസലറും സംസ്ഥാന സർക്കാരും തമ്മിൽ ഒത്തുതീർപ്പ്…
