കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ-1നെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ ചില സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അധികൃതർ അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരി ക്കുകയാണ്. ലാൻഡ് ചെയ്യാനെത്തിയ വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
ടെർമിനൽ-1 ലക്ഷ്യമാക്കി നിരവധി ഡ്രോണുകൾ എത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അബ്ദുൽ അസീസ് അൽ-അത്വാൻ അറിയിച്ചു. പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ സായുധസേന നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും മറ്റ് സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇറാൻ റവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടിരുന്നെങ്കിലും, ഈ വാദം യുഎസ് പൂർണമായും തള്ളി. ഗൾഫ് രാജ്യങ്ങൾക്കുനേരെ ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളിൽ ഒന്നും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയില്ലെന്നും യുഎസ് വ്യക്തമാക്കി.
കുവൈത്തിനെ ലക്ഷ്യമിട്ട് വിക്ഷേപിച്ച രണ്ട് മിസൈലുകൾ ലക്ഷ്യത്തിലെത്തും മുമ്പ് തകരുകയോ വഴിതെറ്റുകയോ ചെയ്തതായി സെൻട്രൽ കമാൻഡ് അറിയിച്ചു. ബഹ്റൈനിലേക്ക് വന്ന മൂന്ന് മിസൈലുകൾ യുഎസും ബഹ്റൈനും ചേർന്നുള്ള വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടതായും പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ ലക്ഷ്യമിട്ടുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ചതായി കുവൈത്ത് സൈന്യവും സ്ഥിരീകരിച്ചു.
ഇതിനിടെ, രാജ്യാന്തര ജലാതിർത്തിയിലൂടെ സഞ്ചരിച്ചിരുന്ന സിവിലിയൻ കപ്പലുകൾക്ക് നേരെ ഇറാൻ അയച്ച മൂന്ന് ആക്രമണ ഡ്രോണുകളും യുഎസ് സൈന്യം തകർത്തതായി റിപ്പോർട്ടുണ്ട്. ഇറാനിലെ സൈനിക ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകളെയാണ് അമേരിക്കൻ സേന ലക്ഷ്യമിട്ടതെന്നും അധികൃതർ അറിയിച്ചു.
യുഎസ് ആക്രമണത്തിന് മറുപടിയായാണ് അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടതെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയുടെ റിപ്പോർട്ട്. എന്നാൽ അമേരിക്കൻ സേനയ്ക്കുനേരെയുള്ള ഇറാന്റെ എല്ലാ ആക്രമണശ്രമങ്ങളും പരാജയപ്പെട്ടുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്‌സിലൂടെ പ്രതികരിച്ചു.
ഏപ്രിൽ 8 മുതൽ യുഎസും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും സ്ഥിരമായ സമാധാന കരാറിലേക്ക് ഇതുവരെ എത്തിച്ചേരാനായിട്ടില്ല. ലബനനിൽ ഇസ്രയേൽ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നത് വെടിനിർത്തൽ ധാരണയെ ബാധിക്കാമെന്ന് ഇറാൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ, ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി ജീവനോടെയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഇറാനിലെ ഭരണകാര്യങ്ങളിൽ അദ്ദേഹം ഇപ്പോഴും സജീവമായി ഇടപെടുന്നതിന്റെ സൂചനകൾ ലഭിക്കുന്നുണ്ടെന്ന് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ റൂബിയോ പറഞ്ഞു. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിലാണ് ഖമനയിക്ക് പരുക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. ഇറാനുമായി ധാരണയിലെത്താൻ കഴിയുമെന്ന പ്രതീക്ഷയും റൂബിയോ പ്രകടിപ്പിച്ചു. ഉപരോധങ്ങൾ നീക്കണമെങ്കിൽ ഇറാൻ തന്റെ ആണവ പദ്ധതികൾ ഗണ്യമായി നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണ മെന്നും യുഎസ് ആവശ്യപ്പെട്ടു.
