വെനസ്വേലയ്ക്ക് ശേഷം ഇറാൻ?; യുഎസ് പോർ വിമാനങ്ങൾ മധ്യേഷ്യ ലക്ഷ്യമിടുന്നതായി അഭ്യൂഹം…

വാഷിങ്ടൺ: വെനസ്വേലയ്ക്ക് പിന്നാലെ ഇറാനിലും സൈനിക നടപടിക്ക്  അമേരിക്ക തയ്യാറെടുക്കുന്നതായി അഭ്യൂഹം. യുഎസ് പോർ വിമാനങ്ങൾ അടക്കം മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ. യുഎസിന്റെ സൈനിക വിമാനങ്ങൾ ബ്രിട്ടനിൽ ലാൻഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

14 സി-17 ഗ്ലോബ്മാസ്റ്റർ-3 കാർഗോ ജെറ്റുകളും 2 സായുധ എസി-130ജെ ഗോസ്റ്റ്‌റൈഡർ ഗൺഷിപ്പുകളും ബ്രിട്ടനിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ ഇറങ്ങിയതായാണ് റിപ്പോർട്ട്. യുഎസ് വ്യോമസേനയുടെ ഏറ്റവും വലിയ ചരക്കുവിമാനമായ സി-5, സി-17 എന്നീ വിമാനങ്ങളും യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനായി ഉപയോഗിക്കുന്ന ടാങ്കർ വിമാനങ്ങളും ഇതിലുൾപ്പെടുന്നു.

ബ്രിട്ടനിലെ ആർഎഎഫ് ഫെയർഫോർഡ്, മൈൽഡൻഹാൾ, ലേക്കൻഹീത്ത് എന്നീ വ്യോമതാവളങ്ങളിലാണ് യുഎസ് വിമാനങ്ങളെത്തിയത്. യൂറോപ്പിലേയും മധ്യേഷ്യയിലെയും യുഎസ് സൈനിക നീക്കങ്ങൾക്ക് ഉപയോഗിക്കുന്ന വ്യോമതാവളാണ് ഇവ. ബ്രിട്ടനിലെത്തിയ വിമാനങ്ങളിൽ പലതും അമേരിക്കയുടെ 160-ാമത് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഏവിയേഷൻ റെജിമെന്റുമായി ബന്ധപ്പെട്ടതാണ്.

രാത്രികാലങ്ങളിൽ രഹസ്യമായി ശത്രുമേഖലകളിൽ സൈനികരെ എത്തിക്കുന്നതിൽ വൈദഗ്ധ്യമുള്ള വിഭാഗമാണിത്. മധ്യേഷ്യ കേന്ദ്രീകരിച്ചുള്ള നീക്കം ഇറാൻ ലക്ഷ്യമിട്ടാണെന്നാണ് അഭ്യൂഹം ശക്തമാകുന്നത്. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ഭരണകൂടം അടിച്ചമർത്താൻ തുനിഞ്ഞാൽ നേരിട്ടു ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!