മൂലമറ്റം : കുരുതിക്കളത്തെ റോഡിന് നടുവിലുള്ള കിണറിൽ ആംബുലൻസ് തട്ടി ഭാഗികമായി തകർന്നു.
ഇന്ന് രാവിലെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും രോഗിയുമായി കോട്ടയത്തിനു പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും കാര്യമായ പരിക്കില്ല.
രോഗിയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചശേഷം മറ്റൊരു ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് കിണറിലിടിച്ച് നിർത്തുകയായിരുന്നു.
75 വർഷമായി റോഡിനു നടുവിൽ നിൽക്കുന്ന കിണറാണിത്. സംസ്ഥാനത്ത് റോഡിനു നടുവിൽ കിണറുള്ള ചുരുക്കം സ്ഥലങ്ങളിലൊന്നാണ് കുരുതിക്കളം. 1952 – 53 കാലഘട്ടത്തിൽ പുളിക്കൽ ചാക്കോയും സഹോദരൻ ഫിലിപ്പോസും കൂടി ഇവരുടെ പുരയിടത്തിൽ നിർമിച്ചതായിരുന്നു കിണർ.
പുളിക്കൽ ചാക്കോയുടെയും ഫിലിപ്പോസിന്റെയും പറമ്പിലൂടെ നാടുകാണി വഴി റോഡ് നിർമ്മാണം നടത്തിയത്. റോഡ് വികസനത്തിന്റെ ഭാഗമായി പുളിയൻമല സംസ്ഥാന പാതയ്ക്കായി ഇവരുടെ ഭൂമിയിലെ അഞ്ചര ഏക്കറോളം സ്ഥലം വിട്ടു നൽകി.
നാടിന്റെ വികസനത്തിനായി സ്ഥലം വിട്ടുനൽകാൻ പുളിക്കൽ സഹോദരൻമാർ യാതൊരു മടിയും കാട്ടിയില്ല. എന്നാൽ ഇവർ ഒരു നിബന്ധനെവച്ചു. ഒട്ടേറെ കുടുംബങ്ങൾ ശുദ്ധജലത്തിനായി ഉപയോഗിക്കുന്ന കിണർ നിലനിർത്തി വേണം റോഡ് നിർമ്മിക്കണമെന്ന നിബന്ധനയിലാണ് അന്ന് കിണർ നിർമിച്ചത്. കൊടുംവളവിൽ കിണർ നിലനിർത്തി കൊണ്ട് തന്നെ റോഡ് പൂർത്തിയാക്കി.
പിന്നീട് വാഹന തിരക്കേറിയ റോഡിലെ കിണർ സോഷ്യൽ മീഡിയയിലൂടയ വ്യാപകമായീ പ്രചരിപ്പിക്കപ്പെട്ടു.
