കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ സമ്പൂർണ പരാജയത്തിന് ശേഷം ഇന്ന് നടക്കുന്ന കേരളാകോൺഗ്രസ് എം ഹൈപവർ കമ്മിറ്റിയിൽ തോൽവി വിലയിരുത്തിയതിലെ ആശയകുഴപ്പവും റോഷി അഗസ്റ്റിനെതിരെ ഉയർന്നിട്ടുള്ള അഴിമതി ആരോപണവും ചർച്ചയാകും.
കഴിഞ്ഞ ആഴ്ച നടന്ന ഉന്നതാധികാരസമിതി യോഗ ചർച്ചയിൽ സി.പി.എം യു.ഡി.എഫിന് ക്രോസ് വോട്ടു ചെയ്തെന്ന ആരോപണം ചില അംഗങ്ങൾ ഉന്നയിച്ചിരുന്നു. ഇത് യോഗതീരുമാനമായി പുറത്തുവന്നതോടെ ഇതിനെതിരെ സിപിഎം,സി.പി.ഐ ജില്ലാ നേതൃത്വങ്ങൾ രൂക്ഷവിമർശനം നടത്തിയിരുന്നു. കേരളാകോൺഗ്രസ് എം വോട്ടുകൾ യു.ഡി.എഫിന് മറിഞ്ഞെന്ന് അവർ തിരിച്ച് ആരോപിച്ചു.
കോട്ടയം ജില്ലയിൽ ക്രോസ് വോട്ട് ഉണ്ടായിട്ടില്ലെന്ന് ജില്ലാ പ്രസിഡന്റും ഇടതുമുന്നണി കൺവീനറുമായ പ്രോ.ലോപ്പസ് മാത്യൂ വിശദീകരിച്ചെങ്കിലും മാണി ഗ്രൂപ്പ് ആരോപണം ഇടതുമുന്ന ണിയുടെ കെട്ടുറപ്പിനെ ബാധിച്ചെന്നാണ് ഉന്നത സി.പി.എം,സി.പി.ഐ നേതാക്കളുടെ അഭിപ്രായം.
ഈ സാഹചര്യത്തിലാണ് ഹൈപവർ കമ്മിറ്റി ചേരുന്നത്.
മലങ്കര ടൂറിസം വികസനവുമായി ബന്ധപ്പെട്ട് മുൻ ജലസേചന മന്ത്രി റോഷി അഗസ്റ്റിനെതിരെ 112 കോടിയുടെ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചതും ചർച്ച ചെയ്യപ്പെടും.
