SIRന്റെ നിയമസാധ്യത ചോദ്യംചെയ്തുള്ള ഹർജികൾ…സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡൽഹി : എസ്ഐആറിന്റെ നിയമസാധ്യത ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും വിധി പറയുക. കഴിഞ്ഞ ജനുവരി 29നാണ് സുപ്രീംകോടതി വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം.പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. എസ്‌ഐആര്‍ നിലവിലെ രൂപത്തില്‍ നടപ്പിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോ എന്ന നിയമസാധുത ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയത്.

എസ്ഐആറിന്റെ മൂന്നാം ഘട്ടം തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. പതിനാറ് സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ നടത്തുക. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ എസ്ഐആർ പിന്നീട് നടത്തും. സെൻസസ് രണ്ടാം ഘട്ടത്തിൻ്റെ പൂർത്തീകരണം, കാലാവസ്ഥ എന്നിവ പരിഗണിച്ചായിരിക്കും ഹിമാചലിലും ലഡാക്കിലും കാശ്മീരിലും സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം പ്രഖ്യാപിക്കുക.

എസ്ഐആർ പ്രക്രിയയുടെ ആദ്യഘട്ടം 2025 ജൂൺ-സെപ്റ്റംബർ കാലയളവിൽ ബീഹാറിലാണ് തുടങ്ങിയത്. രണ്ടാം ഘട്ടം ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, അസം എന്നിവയുൾപ്പെടെ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!