മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇടംപിടിച്ചേക്കില്ലെന്നു റിപ്പോർട്ട്. ഋഷഭ് പന്തിനെ ഏകദിന ടീമിലേക്ക് പരിഗണിക്കില്ലെന്നും പകരം സഞ്ജു സാംസണു അവസരം ലഭിച്ചേക്കുമെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഋഷഭിനു പകരം ഇഷാൻ കിഷനെയാണ് രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം.
ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ കെഎൽ രാഹുലാണ് ഒന്നാം വിക്കറ്റ് കീപ്പർ. പ്രീമിയം പേസർ ജസ്പ്രിത് ബുംറയ്ക്കു വിശ്രമം അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ടി20 ലോകകപ്പിലും പിന്നാലെ ഐപിഎല്ലിൽ സഞ്ജു സാംസൺ മികച്ച ഫോമിലാണ്. സമാനമാണ് ഇഷാന്റെയും അവസ്ഥ. താരവും ലോകകപ്പ്, ഐപിഎൽ മത്സരങ്ങളിൽ മികച്ച ബാറ്റിങാണ് പുറത്തെടുത്തത്.
2023 ഡിസംബർ 21നാണ് സഞ്ജു അവസാനമായി ഇന്ത്യൻ ജേഴ്സിയിൽ ഏകദിനം കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പോരാട്ടത്തിൽ താരം സെഞ്ച്വറി നേടിയാണ് കളം വിട്ടത്. 114 പന്തിൽ 108 റൺസെടുത്ത സഞ്ജു കളിയിലെ താരമായിരുന്നു. പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുകയും ചെയ്തു. ഇതിനു ശേഷം സഞ്ജുവിന് ഏകദിനത്തിൽ അവസരം കിട്ടിയിട്ടില്ല.
ഇഷാൻ രണ്ട് വർഷം മുൻപാണ് അവസാനമായി ഇന്ത്യക്കായി ഏകദിനം കളിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയാണ് താരം ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ടി20 ഫോർമാറ്റിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ താരം ലോകകപ്പിലും മികവോടെ ബാറ്റ് വീശി. ഐപിഎല്ലിൽ ഫോം തുടർന്നു.
അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിനെ വരുന്ന ചൊവ്വാഴ്ച ബിസിസിഐ പ്രഖ്യാപിച്ചേക്കും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് 2027, അടുത്ത വർഷം അരങ്ങേറുന്ന ഏകദിന ലോകകപ്പ് എന്നിവ മുന്നിൽ കണ്ടുള്ള ടീം പ്രഖ്യാപനമായിരിക്കും ബിസിസിഐ നടത്തുക. ജൂൺ ആറ് മുതലാണ് അഫ്ഗാനിസ്ഥാനെതിരായ പരമ്പര തുടങ്ങുന്നത്.
