തിരുവനന്തപുരം : നേമം വീണ്ടും തിരിച്ചു പിടിച്ചിരിക്കുകയാണ് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 4978 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നേമം പിടിച്ചടക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നേമത്ത് നടന്നത്. എൽഡിഎഫിന്റെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി ശിവൻകുട്ടിയെയാണ് രാജീവ് പരാജയപ്പെടുത്തിയത്.
കെഎസ് ശബരിനാഥനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥി. 2016-ൽ ബിജെപിയുടെ മുതിർന്ന നേതാവ് ഒ. രാജഗോപാൽ നേരത്തെ മണ്ഡലത്തിൽനിന്നും വിജയിച്ചു കയറിയിരുന്നു. അന്നും ശിവൻകുട്ടി തന്നെയായിരുന്നു എതിർ സ്ഥാനാർഥി.
2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി കുമ്മനം രാജശേഖരൻ എത്തിയെങ്കിലും ശിവൻകുട്ടി ജയിച്ചുകയറി. എന്നാൽ 2026-ൽ ശിവൻകുട്ടിക്കും ഇടതുപക്ഷത്തിനും പാളി. രാജീവ് ചന്ദ്രശേഖർ ജയിച്ചുകയറുകയായിരുന്നു.
922 പോസ്റ്റൽ വോട്ടുകളായിരുന്നു രാജീവ് ചന്ദ്രശേഖരന് ലഭിച്ചത്. ഇവിഎം വഴി കിട്ടിയത് 56270 വോട്ടുകളായിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ശിവന്‍കുട്ടിക്ക് രാജീവ് ചന്ദ്രശേഖറിന് മേല്‍ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം വഴി വിജയിച്ചു കയറാമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടലുകളാണ് പിഴച്ചത്.
