ചെന്നൈ : തമിഴ്‌നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി പ്രമുഖ ചലച്ചിത്ര നിർമാതാവ് കെ. വെങ്കട് നാരായണയെ നിയമിച്ചു. ഒരു വർഷത്തെ താൽക്കാലിക കാലാവധിയിലാണ് വിജയ് സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം. വിജയ്‌യുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, എന്നാൽ റിലീസ് വൈകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ നിർമാതാവാണ് അദ്ദേഹം.
മലയാളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ബാലൻ: ദ ബോയ്’ നിർമിച്ചത് വെങ്കട് നാരായണ ആണ്. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ അമരക്കാരനായ വെങ്കട് നാരായണ മലയാളത്തിൽ നിർമിക്കുന്ന ആദ്യ ചിത്രമാണിത്. പുറത്തിറങ്ങാനിരിക്കുന്ന ഗീതു മോഹൻദാസ്- യഷ് ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സ്’, നിർമാണത്തിലിരിക്കുന്ന പ്രിയദർശന്റെ ബോളിവുഡ് ചിത്രം ‘ഹൈവാൻ’ എന്നീ ചിത്രങ്ങളും വെങ്കട് നാരായണ നിർമിച്ചിട്ടുണ്ട്.
പ്രസ്റ്റീജ് ഗ്രൂപ്പ് മുൻ സി.ഇ.ഒ. ആയ വെങ്കട് നാരായണ, 2020-ലാണ് ബെംഗളൂരു ആസ്ഥാനമാക്കി കെ.വി.എൻ. ഗ്രൂപ്പ് സ്ഥാപിച്ചത്. സിനിമാ വിതരണത്തിലൂടെയാണ് തുടക്കം.
സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് ‘ജനനായകൻ’ റിലീസ് വൈകുന്നതിനിടെയാണ് വെങ്കട് നാരായണയുടെ നിയമനം. നേരത്തെ, സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണർ വിശ്വനാഥ് അർലേക്കറെ കണ്ടപ്പോൾ വെങ്കട് നാരായണയും ഒപ്പമുണ്ടായിരുന്നു. കർണാടകക്കാരനാണ് വെങ്കട് നാരായണ.
