ഭീഷണികള്‍ക്ക് മുന്നില്‍ തലകുനിക്കില്ല, സമ്മര്‍ദ്ദങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും വഴങ്ങി ചര്‍ച്ചകള്‍ക്കില്ല: ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍

ടെഹ്‌റാന്‍: ഭീഷണികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും വഴങ്ങി ഇറാന്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പെസഷ്‌കിയാന്‍ ഇക്കാര്യം അറിയിച്ചത്. ഭീഷണികള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും അമേരിക്കയുടെ നടപടികള്‍ സമാധാന ചര്‍ച്ചകളെ തകര്‍ക്കുന്നതാണെന്നും ഇറാന്‍ പ്രസിഡന്റ് ആരോപിച്ചു.

വെടിനിര്‍ത്തല്‍ കാലയളവിലും ചര്‍ച്ചകള്‍ക്കിടയിലും അമേരിക്ക നിരന്തരം കരാര്‍ ലംഘനങ്ങളും പരുഷമായ സ്വഭാവവുമാണ് കാണിക്കുന്നത്. ഇറാനുമേല്‍ വാഷിംഗ്ടണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമുദ്ര നിയന്ത്രണങ്ങള്‍ വെടിനിര്‍ത്തല്‍ കരാറുകളുടെ ലംഘനമാണ്. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന് വിരുദ്ധമാണെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

അമേരിക്കയുടെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള സംസാരവും നടപടികളും സമാധാന ചര്‍ച്ചകളിലുള്ള അവരുടെ പ്രതിബദ്ധതയെ സംശയത്തിലാക്കുന്നു. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും, അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏതൊരു പുതിയ ഏറ്റുമുട്ടലും മേഖലയുടെയും ലോകത്തിന്റെയും സ്ഥിരതയെ ബാധിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ തീരത്തുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ അയല്‍രാജ്യങ്ങളുമായും നല്ല അയല്‍പക്ക ബന്ധവും പരസ്പര ബഹുമാനവും നിലനിര്‍ത്താന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മസൂദ് പെസഷ്‌കിയാന്‍ ഊന്നിപ്പറഞ്ഞു. ബാഹ്യ ഇടപെടലുകളില്ലാതെ, പ്രാദേശിക സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന് ഈ രാജ്യങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!