അവര്‍ മൂന്നു പേരും ജന്മനാട്ടില്‍ തിരിച്ചെത്തി, അതിര്‍ത്തിയില്‍ ആഘോഷം; സ്‌നേഹത്തോടെ സ്വീകരിക്കുന്നുവെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് മോചിപ്പിച്ച് മൂന്ന് സ്ത്രീകളായ ബന്ദികള്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. ഹമാസ് മോചിപ്പിച്ച ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നിവരാണ് ഇസ്രയേലിലെത്തിയത്. ഹമാസ് റെഡ് ക്രോസിനു കൈമാറിയ യുവതികളെ ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് ഇസ്രയേല്‍ അതിര്‍ത്തിയിലെത്തിച്ചത്. തുടര്‍ന്ന് ടെല്‍ അവീവിലെത്തിച്ചു.

ഗാസ സ്‌ക്വയറിലെത്തി റെഡ്‌ക്രോസ് ഉദ്യോഗസ്ഥരാണ് യുവതികളെ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് നെറ്റ്‌സരിം ഇടനാഴിയില്‍വച്ച് റെഡ്‌ക്രോസ് സംഘം ഇവരെ ഇസ്രയേല്‍ സൈന്യത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍ ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററിലെത്തിച്ച മൂന്നുപേരെയും പരിശോധനകള്‍ക്ക്  വിധേയരാക്കി. ഇസ്രയേല്‍-ഗാസ അതിര്‍ത്തിയിലെത്തിയ യുവതികളെ സ്വീകരിക്കാന്‍ അവരുടെ അമ്മമാരും എത്തിയിരുന്നു.

മടങ്ങിയെത്തുന്ന മൂവരെയും സ്‌നേഹത്തോടെ സ്വീകരിക്കുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. 2023ഒക്ടോബര്‍ 7ന് ഇസ്രയേല്‍ അതിര്‍ത്തി കടന്നു നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് 251 പേരെ ഹമാസ് ബന്ദികളാക്കി തട്ടിക്കൊണ്ടുപോയത്. മൂന്നു പേരെ മോചിപ്പിച്ചതിനു പകരമായി ഇസ്രയേലില്‍ തടവിലുള്ള 90 പലസ്തീന്‍കാരെയും ഇന്നു മോചിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!