സബിയക്ക് ജനനസർട്ടിഫിക്കറ്റ് കിട്ടി, ട്രാൻസ്ജെൻഡർ ദമ്പതികൾ ‘രക്ഷിതാക്കളായി’

കോഴിക്കോട്: മൂന്ന് വർഷം മുൻപ് സബിയയുടെ പിറവിയോടെയാണ് സഹദും സിയ പവലും ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മാതാപിതാക്കളാകുന്നത്. ഇപ്പോൾ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റ് കൈപ്പറ്റിയതിലൂടെ ആദ്യമായി രക്ഷിതാക്കൾ എന്ന വിഭാഗത്തിലേക്കും അവർ മാറി. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിന് പകരം ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്താൻ അനുമതി ലഭിച്ചു.

കേർപ്പറേഷനിൽ നിന്ന് കഴിഞ്ഞ ദിവസം സബിയയുടെ രക്ഷിതാക്കൾ എന്ന് രേഖപ്പെടുത്തിയ ജനനസർട്ടിഫിക്കറ്റ് ലഭിച്ചു. സഹദ് പുരുഷനായും സിയ സ്ത്രീയായും മാറാനുള്ള ചികിത്സകൾ തുടങ്ങിയപ്പോഴാണ് ഒരു കുഞ്ഞു വേണമെന്ന ആഗ്രഹം ഇവർക്കുമുണ്ടായത്. തുടർന്ന് ചികിത്സ പകുതിയിൽ നിർത്തി കുഞ്ഞിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. അങ്ങനെ 2023 ഫെബ്രുവരി എട്ടിന് സബിയ സഹദ് പിറന്നു.

കുഞ്ഞിൻ്റെ ജനനസർട്ടിഫിക്കറ്റിൽ അച്ഛൻ്റെ പേരിൻ്റെ സ്ഥാനത്ത് സഹദിന്റെയും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സിയയുടെയും വേണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. എന്നാൽ കുഞ്ഞിന് ജന്മം നൽകിയ സഹദിന്റെ പേര് മാതാവെന്നും സിയയുടെ പേര് പിതാവെന്നും രേഖപ്പെടുത്താനേ പറ്റൂ എന്നായിരുന്നു അധികൃതർ നൽകിയ മറുപടി. തുടർന്ന് ജനനസർട്ടിഫിക്കേറ്റുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ ഇവർ കോടതിയെ സമീപിച്ചു.

തുടർന്ന് രക്ഷിതാക്കൾ എന്ന കോളം കൂടി ജനനസർട്ടിഫിക്കറ്റിൽ ഉൾക്കൊള്ളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ ജൂണിലാണ് ഉത്തരവായത്. ഇത്തരത്തിൽ അച്ഛനമ്മമാരാകുന്ന എല്ലാ ട്രാൻസ്ജെൻ‍ഡർ ദമ്പതിമാർക്കും പരിരക്ഷകിട്ടുന്ന രീതിയിലാണ് ഉത്തരവ്. നിലവിൽ കെ-സ്മാർട്ട് സോഫ്റ്റ്‌വേർ വഴിയാണ് ജനനസർട്ടിഫിക്കേറ്റ് നൽകുന്നത്. ഉത്തരവ് പ്രകാരമുള്ള മാറ്റം കെ-സ്മാർട്ടിലും വരുത്തിയതോടെയാണ് കഴിഞ്ഞ ദിവസം രക്ഷിതാക്കൾ എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് സിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!