വാഷിങ്ടൺ: ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വളരെ മോശമായും അവിവേകത്തോടെയും ഇറാനെ നയിച്ച നിരവധി സൈനിക നേതാക്കൾ ടെഹ്‌റാനിൽ നടന്ന വൻ ആക്രമണത്തോടെ അവസാനിപ്പിക്കപ്പെട്ടു എന്നാണ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്.
സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനിലെ നിരവധി സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് അവകാശപ്പെട്ടത്. ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന്റേതെന്ന് പറയുന്ന ഒരുമിനിറ്റും എട്ടുസെക്കൻഡും ദൈർഘ്യമുള്ള വീഡിയോ ദൃശ്യവും ഡോണൾഡ് ട്രംപ് പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ എപ്പോഴാണ് ആക്രമണം നടത്തിയതെന്നോ ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല. 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനു മേൽ നരകം പെയ്തിറങ്ങുമെന്ന് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കുറിപ്പ് പുറത്തു വിട്ടിരിക്കുന്നത്.
