രണ്ട് തെരഞ്ഞെടുപ്പില്‍ സതീശന്‍ വോട്ടിനായി ആര്‍എസ്എസ് നേതാക്കളെ സമീപിച്ചു: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍

കൊച്ചി : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രണ്ട് തെരഞ്ഞെടുപ്പില്‍ വോട്ടിനായി ആര്‍എസ്എസ് നേതാക്കളെ സമീപിച്ചിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍വി ബാബു. 2001 ലേയും 2006 ലേയും തെരഞ്ഞെടുപ്പുകളിലാണ് സതീശന്‍ ആര്‍എസ്എസ് നേതാക്കളെ സമീപിച്ചതായി ആര്‍ വി ബാബു പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയിലായിരുന്നു ആര്‍ വി ബാബുവിന്റെ പ്രതികരണം.

”2006ല്‍ ഗോള്‍വാക്കറുടെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ വി ഡി സതീശന്‍ പങ്കെടുത്തതിന്റെ ഫോട്ടോയാണത്. വിവാദമുണ്ടായ സമയത്ത് തന്നെ ഞാനത് പോസ്റ്റ് ചെയ്തിരുന്നു. അന്ന് വി ഡി സതീശന്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. അങ്ങനൊരു പരിപാടിയില്‍ ഞാന്‍ പങ്കെടുത്തിട്ടില്ലെന്ന് പരിപൂര്‍ണമായി നിരാകരിക്കുകയാണ് ചെയ്തത്.” ആര്‍വി ബാബു പറയുന്നു.

2006 ല്‍ ഗോള്‍വാക്കറിന്റെ ജന്മശതാബ്ദിയാഘോഷത്തിലെ സെമിനാറായിരുന്നു അത്. മതഭീകരവാദവും മുന്നണി രാഷ്ട്രീയവും എന്നായിരുന്നു സെമിനാര്‍ വിഷയം. ആ ഫോട്ടോ നിരാകരിച്ചാല്‍ പിന്നെ എന്താണ് നിരാകരിക്കാന്‍ പറ്റാത്തത്. ഫേക്ക് ആണെങ്കില്‍ എനിക്കെതിരെ കേസ് കൊടുക്കാം. ഞാന്‍ സതീശനെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ സതീശന്റെ ഭാഗത്തു നിന്നും അങ്ങനൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അന്ന് വിവാദം ഉണ്ടായ സമയത്ത് ഞാനാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. അന്ന് ആ പരിപാടിയില്‍ പങ്കെടുത്ത ആളുകള്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും ആര്‍ വി ബാബു പറയുന്നു. താന്‍ അന്ന് പങ്കുവച്ച ഫോട്ടോ തന്നെയാണ് ഇന്ന് പിണറായി വിജയന്‍ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2001 ലും 2006 ലും ആര്‍എസ്എസ് നേതാക്കന്മാരെ വോട്ടിനായി സമീപിച്ചുവെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ആ കാര്യത്തിലും ഞാന്‍ ഉറച്ചു നില്‍ക്കുന്നു. 1996 ല്‍ സതീശന്‍ മത്സരിച്ചപ്പോള്‍ തോല്‍ക്കുകയായിരുന്നു. 2001 വിജയിക്കുക എന്നതായിരുന്നു ലക്ഷ്യം. അന്ന് കോണ്‍ഗ്രസിനോട് ഈ വിരോധം ഉണ്ടായിരുന്നില്ലെന്നും ആര്‍ വി ബാബു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!