കണ്ണൂര്‍: കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി കെപിസിസി പ്രസിഡന്റും പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ സണ്ണി ജോസഫ്. പേരാവൂരില്‍ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം കൂടുമെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സണ്ണി ജോസഫിനെ സുധാകരൻ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.
പേരാവൂരിൽ പ്രചാരണത്തിന് താൻ പോകില്ലെന്ന് ആര് പറഞ്ഞുവെന്ന് കെ. സുധാകരൻ ചോദിച്ചു. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്തു പോകുന്നവരാണ് ഞങ്ങൾ. നേരത്തേതിനേക്കാൾ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരിൽ ഇപ്പോഴുള്ളത്. തമ്മിൽ കാണാൻ വൈകിയിട്ടില്ല. രണ്ടുപേരും തിരക്കിലായിരുന്നു. താൻ വളരെ സന്തോഷവാനാണെന്നും സുധാകരൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ ഒരു പിണക്കവും ഉണ്ടായിരുന്നില്ല. നിങ്ങൾ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ. പിണക്കമല്ല, ഞങ്ങൾ തമ്മിൽ പ്രേമമാണെന്നും സുധാകരൻ തമാശരൂപേണ പറഞ്ഞു.
താന്‍ രാഷ്ട്രീയത്തില്‍ വന്ന ശേഷം ഏറ്റവും അടുത്ത് പെരുമാറിയ ആളാണ് സണ്ണി. സണ്ണി യോട് ചോദിക്കാതെ താന്‍ ഒന്നും ചെയ്തിട്ടില്ല. സണ്ണിയും അങ്ങനെയാണെന്നാണ് താന്‍ കരുതുന്നത്. നാളെ പേരാവൂരില്‍ സണ്ണി ജോസഫിന്റെ പ്രചരണത്തിനെത്തുമെന്നും സുധാകരന്‍ പറഞ്ഞു.
സുധാകരന്‍ തന്റെ നേതാവാണെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. അദ്ദേഹം മന്ത്രിയായപ്പോള്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ തന്നെയാണ് ആ ചുമതല ഏല്‍പ്പിച്ചത്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ തന്നെ കെപിസിസി പ്രസിഡന്റ് ആക്കാന്‍ അദ്ദേഹത്തിന്റെ വലിയ പിന്തുണയുണ്ടായിരുന്നു. ജ്യേഷ്ഠ സഹോദരന്റെ പിന്തുണയാണ് തനിക്ക് എന്നും അദ്ദേഹത്തില്‍ നിന്നും ലഭിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
