കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ സിദ്ധന് ശിക്ഷ വിധിച്ച് കോടതി.
സൗത്ത് മാറാടി പാറയില്‍ അമീറി (42) നെയാണ് കോടതി ശിക്ഷിച്ചത്. 43 വർഷം തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്.
മൂവാറ്റുപുഴ ജില്ലാ സ്പെഷ്യല്‍ ജഡ്ജ് സമീർ എയുടേതാണ് ശിക്ഷ വിധി. പുത്തൻകുരിശ് പോലീസ് സ്റ്റേഷനില്‍ 2023ല്‍ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി.
കോലഞ്ചേരി കടമറ്റത്ത് വ്യാജ പേരില്‍ സിദ്ധനായി ജ്യോതിഷാലയം നടത്തി വരുകയായിരുന്നു പ്രതി. ഇതിനിടെ പേടി മാറ്റുന്നതിനായി പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുമായി മാതാപിതാക്കള്‍ ഇയാളുടെ ജ്യോതിഷാലയത്തില്‍ എത്തി.
പേടി മാറ്റാനെന്ന വ്യാജേന ഇയാള്‍ പൂജ നടത്താൻ പെണ്‍കുട്ടിയെ കൊണ്ടുപോകുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. തുടർന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പുത്തൻകുരിശ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
