കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ബിജെപിയില്‍ വന്നേനെ: പത്മജ വേണുഗോപാല്‍

തൃശൂര്‍: കെ കരുണാകരന്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ബിജെപിയില്‍ വന്നേനെയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. അച്ഛന്റെ അനുഗ്രഹം എപ്പോഴും എന്നോടൊപ്പമുണ്ട്. കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിലാണ് തൃശൂരില്‍ മത്സരിച്ചത്. ഇത്തവണ താമര ചിഹ്നത്തിലാണ്. ബിജെപിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാം നോക്കിക്കോളുമെന്ന് പത്മജ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കല്‍ തന്നെ വലിയ പാടാണ്. ബിജെപിയിലാകട്ടെ വലിയ ടെന്‍ഷനില്ല. പ്രവര്‍ത്തകര്‍ പറയുന്ന വഴിയില്‍ പോയാല്‍ മതി. നമ്മള്‍ ഒന്നും അറിയേണ്ട, അവരെല്ലാം നോക്കിക്കോളും. ടെന്‍ഷന്‍ ഇല്ലാതെ കിടന്നുറങ്ങാം. ലീഡറുടെ മോളല്ലേ, പാര്‍ട്ടി ഒന്നും നോക്കാതെ പത്മേച്ചിക്ക് ഒരു വോട്ട് എന്നാണ് ആളുകള്‍ പറയുന്നത്. ഇതെല്ലാം വലിയ പോസിറ്റീവ് ആണെന്നും പത്മജ പറഞ്ഞു.

അച്ഛന്‍ കെ കരുണാകരന്‍ മക്കള്‍ തീരുമാനിക്കുന്നതില്‍ കയ്യിടാന്‍ വരാറില്ല. തന്നോളം വളര്‍ന്നാല്‍ താന്‍ എന്നു വിളിക്കണം എന്ന വാദക്കാരനാണ്. മുമ്പ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍, അച്ഛന്‍ ഒരിക്കലും ചേരില്ലെന്ന് വിചാരിച്ച എല്‍ഡിഎഫുമായി ചേര്‍ന്നിട്ടുണ്ട്. അച്ഛന്റെ കാര്യം പ്രവചിക്കാനാകില്ല. പക്ഷെ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ബിജെപിയില്‍ വന്നേനെ എന്നു തോന്നിയിട്ടുണ്ട്. കാരണം കരുണാകരന് അത്രയ്ക്കും കോണ്‍ഗ്രസ് മടുത്തിരുന്നുവെന്ന് പത്മജ പറഞ്ഞു.

രാഷ്ട്രീയവും വ്യക്തിപരവുമായ കാര്യങ്ങള്‍ രണ്ടാണ്. പാര്‍ട്ടി ജയിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ സഹോദരന്‍ തോല്‍ക്കണമെന്ന് ആരും ആഗ്രഹിക്കില്ലല്ലോ. കോണ്‍ഗ്രസില്‍ കെ മുരളീധരന് നീതി ലഭിക്കുന്നില്ല. അച്ഛനും മുരളീധരനും പാര്‍ട്ടി വിട്ടപ്പോഴും പാര്‍ട്ടിയില്‍ ഉറച്ചു നിന്നയാളാണ് താന്‍. എന്നാല്‍ പിന്നീടും കോണ്‍ഗ്രസ് ദ്രോഹിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!