ഇന്ത്യൻ വ്യോമസേനയുടെ തകർന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റിനായുള്ള തിരച്ചിൽ തുടരുന്നു

ജോര്‍ഹട്ട് : ഇന്ത്യൻ വ്യോമസേനയുടെ തകർന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റിനായുള്ള തിരച്ചിൽ തുടരുന്നു. തിരച്ചിലിനിടെ വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂർണ്ണമായി കത്തിനശിച്ച നിലയിലാണ്. അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് അവസാനമായി വിമാനത്തിൻ്റെ സിഗ്നൽ ലഭിച്ചത്. വിമാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വ്യോമസേന അറിയിച്ചു. സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നാണ് പ്രതിരോധ വകുപ്പ് അറിയിച്ചത്.

വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായുള്ള വിവരത്തെതുടര്‍ന്ന് പരിശോധന ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പിആര്‍ഒ അറിയിച്ചിരുന്നു. വ്യോമസേനയാണ് ഇതുസംബന്ധിച്ച പരിശോധന നടത്തുന്നത്. അസമിലെ കര്‍ബി ആംഗ്ലോങ് മേഖലയിലാണ് പരിശോധന നടക്കുന്നത്. വ്യോമസേനയുടെ സുഖോയ് വിമാനം അസമിലെ ജോര്‍ഹട്ട് വ്യോമതാവളത്തിൽ നിന്നാണ് ടേക്ക് ഓഫ് ചെയ്തതെന്നും രാത്രി 7.42നാണ് അവസാനമായി ബന്ധപ്പെടാനായതെന്നും രക്ഷാദൗത്യം ആരംഭിച്ചതായും വ്യോമസേന അറിയിച്ചു. അസമിലെ ഗ്രാമീണ മേഖലയിലെ കുന്നിൻപ്രദേശത്ത് നിന്ന് വലിയ ശബ്ദം കേട്ടതായും പുക ഉയരുന്നത് കണ്ടതായും പ്രദേശവാസികൾ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!