കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, കുവൈത്തിലുള്ള പ്രവാസികൾക്കും അവരുടെ ബന്ധുക്കൾക്കും വലിയ ആശ്വാസം നൽകുന്ന ഇളവുകൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സന്ദർശക വിസയിൽ രാജ്യത്തുള്ളവർക്കും നിലവിൽ രാജ്യത്തിന് പുറത്തുള്ള താമസരേഖയുള്ളവർക്കുമാണ് (റസിഡൻസി) ഈ ആനുകൂല്യങ്ങൾ ലഭിക്കുക.
യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കങ്ങളും ഇറാൻ്റെ തിരിച്ചടികളും കാരണം മേഖലയിലെ വ്യോമപാതകളിൽ നിയന്ത്രണങ്ങൾ വന്നതോടെയാണ് വിദേശികൾക്ക് താങ്ങാകാൻ കുവൈത്ത് ഭരണകൂടം ഈ തീരുമാനമെടുത്തത്.നിലവിൽ സന്ദർശക വിസയിൽ (Visit Visa) കുവൈത്തിലുള്ളവർക്ക് അവരുടെ വിസാ കാലാവധി ഒരു മാസത്തേക്ക് കൂടി സ്വയമേവ നീട്ടി നൽകിയിട്ടുണ്ട്. യാത്രാ തടസ്സങ്ങൾ കാരണം വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തുനിന്ന് മടങ്ങാൻ കഴിയാത്തവർക്ക് ഇത് വലിയ തുണയാകും.
ഇതിനായി പ്രത്യേക അപേക്ഷകളോ പിഴയോ നൽകേണ്ടതില്ലെന്നും ഇലക്ട്രോണിക് സംവിധാനം വഴി ഇത് നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകാനിടയുള്ള നിയമപരമായ പ്രതിസന്ധികൾ ഒഴിവാക്കാൻ ഈ നടപടി സഹായിക്കും.രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് കുവൈത്തിലേക്ക് തിരികെ വരാൻ മൂന്ന് മാസത്തെ അധിക സമയം കൂടി അനുവദിച്ചതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. സാധാരണഗതിയിൽ ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് നിൽക്കുന്ന പ്രവാസികളുടെ താമസരേഖ (Iqama) റദ്ദാക്കപ്പെടാറുണ്ട്. എന്നാൽ നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ച്, വിദേശത്തുള്ളവർക്ക് ഈ കാലാവധി കഴിഞ്ഞ് മൂന്ന് മാസം കൂടി അധികമായി അനുവദിച്ചു.
