ഇന്ധന ലഭ്യതക്കുറവിന് പരിഹാരം: ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ

മോസ്‌കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ സഹായവുമായി റഷ്യ. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി തടസപ്പെട്ടതോടെ ആവശ്യത്തിന് എണ്ണശേഖരമില്ലാത്ത ഇന്ത്യ മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ ആലോചിക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെ തീരുമാനം. അമേരിക്കയുടെ സമ്മര്‍ദമുണ്ടായിട്ടും സ്വന്തം ഊര്‍ജ്ജസുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം.

റഷ്യയുടെ സഹായം ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ ഇന്ധനത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്നുള്ള ദ്രാവക പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) വിതരണം നിലച്ച സാഹചര്യത്തില്‍ ഗ്യാസ് വിതരണത്തിലും സഹകരിക്കാന്‍ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ആഴ്ചകളില്‍ റഷ്യന്‍ കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് എത്തുന്നതോടെ ഇന്ധനക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസം ലഭിക്കുമെന്ന് വിവരം.

ഇന്ത്യന്‍ തീരത്തിനടുത്തുള്ള കപ്പലുകളിലുള്ള എണ്ണ അടുത്ത ആഴ്ചകളില്‍ തന്നെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് വലിയ ആശ്വാസമാകുമെന്നും കരുതപ്പെടുന്നു. യുദ്ധസാഹചര്യങ്ങള്‍ കാരണം ഇന്ധന വിതരണത്തില്‍ തടസമുണ്ടായാല്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് റഷ്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയായ ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെയാണ് ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ പ്രതിസന്ധി രൂപപ്പെട്ടത്. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനവും ഈ പാതയിലൂടെയാണ് നടക്കുന്നത്. നിലവിലെ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ശേഖരം ഏകദേശം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ എന്ന് കേന്ദ്രം തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകള്‍ പ്രതിദിനം 56 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കുന്നവയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!