കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ച് മറിയ ഉമ്മന്‍, നേതാക്കളോട് സംസാരിച്ചു; റിപ്പോര്‍ട്ട്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ താത്പര്യം അറിയിച്ചതായി സൂചന. കാഞ്ഞിരപ്പള്ളിയിലെ സഭാ സമുദായ നേതാക്കള്‍ക്ക് താന്‍ മത്സരിക്കുന്നതില്‍ സന്തോഷമാണെന്ന് മറിയം ഉമ്മന്‍ നേതാക്കളെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. എ കെ ആന്റണി ഉള്‍പ്പെടെ മറിയം ഉമ്മനെ ഫോണില്‍ വിളിച്ച് സംസാരിച്ചതായാണ് വിവരം.

തെരഞ്ഞെടുപ്പില്‍ മറിയ ഉമ്മന്‍ മത്സരിക്കുമെന്ന് നേരത്തേയും അഭ്യൂഹങ്ങളുണ്ടായിരുന്നു. കോട്ടയത്തിന് പുറത്തുള്ള മണ്ഡലങ്ങളിലേക്കും പരിഗണിക്കുന്നുവെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ കാഞ്ഞിരപ്പള്ളിയിലേക്ക് തന്നെ ചര്‍ച്ചകള്‍ എത്തിയിരിക്കുകയാണ്.

കാത്തിരപ്പിള്ളിയില്‍ താന്‍ മത്സരിച്ചാല്‍ സഭാ നേതാക്കളുടെ ഭാഗത്തു നിന്ന് പിന്തുണ ലഭിക്കുമെന്ന് മറിയ ഉമ്മന്‍ നേതാക്കളെ അറിയിച്ചതായാണ് വിവരം. മറിയ ഉമ്മനെ കാഞ്ഞിരപ്പള്ളിയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുവരുമ്പോള്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെന്ന തരത്തില്‍ എതിര്‍പ്പുകളും ശക്തമാണ്.

അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പൂര്‍ണമായി തള്ളാതെയാണ് മറിയയുടെ പ്രതികരണം. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ആലോചിച്ച് തീരുമാനിക്കുമെന്നാണ് മറിയ ഉമ്മന്‍ വാര്‍ത്തകളോട് പ്രതികരിക്കുന്നത്. ‘നിലവിലെ സാഹചര്യത്തില്‍ തന്റെ കരിയറും മുന്നിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് പദ്ധതി. സ്ഥാനാര്‍ഥിയാകണമെന്ന ഒരു ആവശ്യവുമായി വരികയാണെങ്കില്‍ ആ സമയത്ത് എല്ലാവരുമായും ചിന്തിച്ച് കുടുംബവുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കും’ എന്നായിരുന്നു മറിയ ഉമ്മന്റെ പ്രതികരണം.

നിലവില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയില്‍ മറിയ ഉമ്മനെ ഇറക്കി തിരിച്ചു പിടിക്കാമെന്നാണ് പ്രതീക്ഷ. 2011 മുതല്‍ തുടര്‍ച്ചയായി കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രൊഫ എന്‍ ജയരാജാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എംഎല്‍എ. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ കൂടി മത്സരത്തിനിറങ്ങിയാല്‍ മണ്ഡലത്തില്‍ മത്സരം കടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!