‘ഞങ്ങളിങ്ങനെ മലയാളിയും മലയാളിയും മല്ലുവുമായി തുടര്‍ന്നോളാം’; തരൂരിന് ബ്രിട്ടാസിന്റെ മറുപടി

കണ്ണൂർ : സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിനുപകരം ‘കേരളം’ എന്നാക്കിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ശശി തരൂര്‍ എംപിക്ക് മറുപടിയുമായി ജോണ്‍ ബ്രിട്ടാസ് എം പി. പേരുമാറ്റം കേരളത്തിന് ഒരു വ്യക്തിത്വപ്രശ്നവും ഉണ്ടാക്കില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. പുനര്‍നാമകരണം കൊണ്ട് എന്ത് വ്യത്യാസമാണുണ്ടാക്കുന്നതെന്നാണ് തരൂര്‍ ചോദിച്ചത്.

‘ആന്ധ്രാക്കാരെ തെലുങ്കരെന്നും തമിഴ്നാട്ടുകാരെ തമിഴരെന്നും ബംഗാളുകാരെ ബംഗാളികളെന്നും വിളിച്ചുവരുന്നുണ്ട്. അവര്‍ ആരും ആശങ്കപ്പെട്ട് തെലുങ്കൈറ്റ് എന്നൊരു പദം ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് കേരളം എന്ന വാക്ക് പുതിയ പദങ്ങള്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് അതാവാം. മറ്റുള്ള മലയാളികള്‍ പതിറ്റാണ്ടുകളായി തുടരുന്ന മലയാളി, മല്ലു എന്നിവ തുടര്‍ന്നുകൊള്ളാം’ബ്രിട്ടാസ് പറഞ്ഞു.

‘കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തിന് പുതിയ പദ്ധതികളോ എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളോ നല്‍കിയിട്ടില്ല. പേരുമാറ്റം മാത്രമാണ് ഇപ്പോള്‍ ലഭിച്ചത്’ തരൂര്‍ പറഞ്ഞു. പേരുമാറ്റം കാരണം ‘കേരളൈറ്റ്’ പോലുള്ള ഇംഗ്ലീഷ് പ്രയോഗങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് തരൂര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ‘കേരളാമൈറ്റ്’ ഒരു സൂക്ഷ്മജീവിയെ പോലെയും ‘കേരളാമിയന്‍’ ഒരു അപൂര്‍വധാതുവിനെ പ്പോലെയും തോന്നുന്നുവെന്നാണ് തരൂര്‍ എക്സില്‍ കുറിച്ചത്.

സംസ്ഥാനത്തിന് ആവശ്യമുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാതെ പുനര്‍നാമകരണത്തിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തരൂര്‍ ആരോപിച്ചു. ഇംഗ്ലീഷില്‍ കേരള എന്നെഴുതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ തന്നെ കേരളം എന്നാണ് വരുന്നതെന്നും ഈ സാഹചര്യത്തില്‍ പുനര്‍നാമകരണം കൊണ്ട് എന്ത് വ്യത്യാസമാണുണ്ടാക്കു ന്നതെന്നും ശശിതരൂര്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!