കൊല്ലം : എം.മുകേഷിന് ഇനി മത്സരിക്കാൻ അവസരം നൽകേണ്ടതില്ല. തീരുമാനവുമായി സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്. കൊല്ലത്ത് മൂന്ന് സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായി. ഇരവിപുരത്ത് രണ്ട് ടേം പൂർത്തിയാക്കിയ നൗഷാദിന് ഒരവസരം കൂടി നൽകാനും തീരുമാനമായി.
കൊട്ടാരക്കരയിൽ കെ.എന്‍ ബാലഗോപാൽ, ചവറയിൽ ഡോ.സുജിത്ത് വിജയൻപിള്ള , കൊല്ലത്ത് ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്.ജയമോഹനനെയും കുണ്ടറയിൽ എസ്.എൽ സജികുമാറിനെയും മത്സരിപ്പിക്കാനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായി.
കുന്നത്തൂർ സീറ്റ് ഏറ്റെടുക്കണമെന്ന് പാർട്ടി നിർദേശം യോഗത്തിൽ ചർച്ചയായില്ല. സിറ്റിംഗ് എംഎൽഎ കോവൂർ കുഞ്ഞുമോനെ ഇപ്പോൾ പിണക്കേണ്ടതില്ലെന്നും യോഗത്തിൽ എം.വി ഗോവിന്ദൻ അറിയിച്ചു.
