ദുബായ് : പരിശോധനയ്ക്കിടെ പിടിയിലായ ഒരു ഭിക്ഷാടകന് സ്വന്തമായി മൂന്ന് ആഡംബര കാറുകൾ.
ജനങ്ങളുടെ കാരുണ്യത്തെ ചൂഷണം ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന വ്യാജ ഭിക്ഷാടകരുടെ വിവരങ്ങൾ ദുബായ് പോലീസ് പുറത്തുവിട്ടിരുന്നു. അടുത്തിടെ നടന്ന പരിശോധനയ്ക്കിടെ പിടിയിലായ ഒരു ഭിക്ഷാടകന് സ്വന്തമായി മൂന്ന് ആഡംബര കാറുകളുണ്ടെന്ന് കണ്ടെത്തിയതായി പോലീസാണ് വെളിപ്പെടുത്തിയത്.
വ്യാഴാഴ്ചയാണ് ദുബായ് പോലീസ് ഈ ഞെട്ടിക്കുന്ന കേസുകൾ പുറത്തുവിട്ടത്. ദുബായിൽ ഭിക്ഷാടനം നടത്തുന്നതിനിടെ അറസ്റ്റിലായ ഒരാളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അയാൾക്ക് മൂന്ന് ആഡംബര കാറുകൾ സ്വന്തമായുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.
മൂന്ന് ദിവസം മുമ്പ് ഒരു മാർക്കറ്റിൽ നിന്നും പിടിയിലായ ഭിക്ഷാടകന്റെ പക്കൽ നിന്ന് 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) പോലീസ് പിടിച്ചെടുത്തു. തറയിൽ പായ വിരിച്ചിരുന്ന് ഭിക്ഷാടനം നടത്തിയിരുന്ന ഇയാൾ പണമെല്ലാം പായയുടെ അടിയിലാണ് ഒളിപ്പിച്ചിരുന്നത്.
മറ്റൊരു സംഭവത്തിൽ, രണ്ട് വയസ്സുള്ള കുഞ്ഞിനെ കൈയ്യിലെടുത്ത് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി ഭിക്ഷാടനം നടത്തിയിരുന്ന ഏഷ്യക്കാരൻ പിടിയിലായി. ഇയാളുടെ പക്കൽ നിന്ന് വിവിധ വിദേശ കറൻസികളിലായി 20,000 ദിർഹത്തോളം (ഏകദേശം 4.5 ലക്ഷം രൂപ) കണ്ടെടുത്തു. വെറും കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് ഇയാൾ ഇത്രയും തുക സമ്പാദിച്ചത്. വിസിറ്റ് വിസയിൽ എത്തിയ ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
