‘വില്‍പ്പനയ്ക്ക് സുല്ല്, ഇനി പര്‍ച്ചെയ്‌സ്’; ഓഹരി വിപണിയില്‍ വിശ്വാസമര്‍പ്പിച്ച് വിദേശ നിക്ഷേപകര്‍; നിക്ഷേപിച്ചത് 8100 കോടി

മുംബൈ: നീണ്ട മൂന്ന് മാസത്തെ തുടര്‍ച്ചയായുള്ള വില്‍പ്പനയ്ക്ക് ശേഷം ഓഹരികള്‍ വാങ്ങിക്കൂട്ടുന്നവരായി മാറി വിദേശ നിക്ഷേപകര്‍. ഫെബ്രുവരിയിലെ ആദ്യ ആഴ്ചയില്‍ 8100 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞയാഴ്ച വിപണിക്ക് കരുത്തായത്.

ജനുവരിയില്‍ 35,962 കോടി മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഡിസംബറില്‍ പിന്‍വലിച്ച തുകയില്‍ കുറവുണ്ട്. 22,611 കോടിയുടെ ഓഹരികളാണ് ജനുവരിയില്‍ പിന്‍വലിച്ചത്. നവംബറില്‍ ഇത് 3,765 കോടി മാത്രമാണ്. 2025 മൊത്തത്തില്‍ പരിശോധിച്ചാല്‍ 1.66 ലക്ഷം കോടി മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കില്‍ ഏറ്റവും മോശം കാലഘട്ടമായിരുന്നു കഴിഞ്ഞവര്‍ഷം. രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവ്, ആഗോള വിപണിയിലെ അസ്ഥിരത അടക്കമുള്ള വിഷയങ്ങളാണ് വിപണിയെ സ്വാധീനിച്ചത്.

വിപണി മൂല്യത്തില്‍ വന്‍വര്‍ധന

അതിനിടെ ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന. ഒരാഴ്ചയ്ക്കിടെ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 4.55 ലക്ഷം കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 2857 പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. അതേസമയം ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം നേരിട്ടു.

റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ ഒരാഴ്ച കൊണ്ട് 1,41,887 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 19,63,358 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എല്‍ഐസി 64,926 കോടി, ഭാരതി എയര്‍ടെല്‍ 52,516 കോടി, ഐസിഐസിഐ ബാങ്ക് 52,476 കോടി, ബജാജ് ഫിനാന്‍സ് 48,659 കോടി, എസ്ബിഐ 45,460 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന..

ടിസിഎസിന് 88,172 കോടിയുടെയും ഇന്‍ഫോസിസിന് 63,462 കോടിയുടെയും നഷ്ടം വിപണി മൂല്യത്തില്‍ ഉണ്ടായി. വിപണി മൂല്യത്തില്‍ പതിവ് പോലെ റിലയന്‍സ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!