ശബരിമല സ്വർണക്കൊള്ള; ‘കോൺഗ്രസിലെ പലരും കുടുങ്ങും, അതിന്റെ തെളിവുകളാണു പുറത്തുവരുന്നത്’

ബരിമല സ്വർണക്കൊള്ള കേസിൽ കോൺഗ്രസിലെ കൂടുതൽ നേതാക്കൾ കുടുങ്ങുമെന്ന സൂചനകൾ ശക്തമാകുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യു.ഡി.എഫ് കൺവീനർ അടൂർപ്രകാശിനെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട തെളിവുകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി ആലപ്പുഴ, മങ്കൊമ്പ്, ചേർത്തല, മാക്കേക്കടവ് എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ബിനോയ് വിശ്വം.

ബിനോയ് വിശ്വത്തിന്റെ വാക്കുകൾ:

”കെ.സി. വേണുഗോപാൽ ദേവസ്വം മന്ത്രിയായിരുന്ന സമയത്താണ് ശബരിമലയിൽ പോറ്റിയെ കേറ്റിയത്. കോൺഗ്രസ് കൂട്ടരാണ് ഇതിനു കൂട്ടുനിന്നത്. ശബരിമലയിലെ സ്വർണം അപഹരിച്ചവർ എത്ര ഉന്നതരായാലും ശിക്ഷ ഉറപ്പാക്കാൻ എൽ.ഡി.എഫ് ആർജവം കാണിക്കും. ഇതു പറയാൻ കോൺഗ്രസിനു കഴിയില്ല. അവിടെയാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം. കേരളം അറബിക്കടലിലേക്കെറിഞ്ഞ അമേരിക്കൻ മോഡൽ വീണ്ടും നടപ്പാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യയെ ട്രംപിന് പണയപ്പെടുത്തുകയാണ്. ആരും അറിയാതെ അമേരിക്കൻ പ്രസിഡന്റ്‌ ട്രംപുമായി മോദി പെട്ടെന്ന് ഒരു കരാർ ഉണ്ടാക്കി. അത് ട്രംപ് പുറത്തറിയിച്ചതോടെയാണ് ഇന്ത്യയിലെ ജനങ്ങൾ അറിയുന്നത്. ഞാനും മോദിയും കൂടി ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യയിലെ എല്ലാ കാര്യങ്ങളും അമേരിക്കയാണ് തീരുമാനിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, കോൺഗ്രസ് ഇതിനെതിരായി ഒന്നും മിണ്ടുന്നില്ല. കേന്ദ്ര ബജറ്റിൽ കേരളം എന്നൊരു വാക്കേ ഇല്ല. ഇതിനെതിരേ കേരള നിയമസഭ ഒരു പ്രമേയം പാസാക്കി അയക്കേണ്ടതായിരുന്നു. വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് ജാഥ തിരുവനന്തപുരത്തെത്തുമ്പോൾ മറ്റൊരു യു.ഡി.എഫ് കൺവീനറെ കണ്ടെത്തേണ്ടിവരും.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!