തമിഴ്‌നാട്ടിലെ തേനിൽ ഫൈനാൻസ് സ്ഥാപന ഉടമയെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. തേനി ന്യൂ ശ്രീറാം നഗറിൽ താമസിച്ചിരുന്ന പാണ്ഡ്യനാണ് കൊല്ലപ്പെട്ടത്. കേസിൽ ഒളിവുള്ള രണ്ട് സ്ത്രീകൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിങ്കളാഴ്ചയാണ് തേനിയിൽ പഴക്കട നടത്തുകയും, പണം പലിശക്ക് കൊടുക്കുകയും ചെയ്യുന്ന പാണ്ഡ്യനെ ആറു പേരടങ്ങുന്ന സംഘം വീടിനു മുന്നിൽ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഉച്ചക്ക് 12 മണിയോടെ വീടിനു വെളിയിലെത്തിയപ്പോഴായിരുന്നു അരുംകൊല. പാണ്ഡ്യന്‍റെ നിലവിളി കേട്ട അയൽപക്കക്കാർ ഓടിയെത്തിയപ്പോൾ അക്രമികൾ രക്ഷപെട്ടു. തുടർന്ന് പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചൽ ആരംഭിച്ചു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങളും പോലീസിന് കിട്ടി.
ഇതേതുടർന്നാണ് ആറു പേരെ പിടികൂടിയത്. തേനി അല്ലിനഗരം സ്വദേശികളായ കർണൻ, പ്രഭാകരൻ, വീരപാണ്ഡി, ശിവകുമാർ, വൈരം, മനോജ് കുമാർ എന്നിവരാണ് പിടിയിലായത്. പലിശക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിൻറെ കണ്ടെത്തൽ. തേനി അല്ലിനഗരത്തിൽ താമസക്കാരിയായ വനിത എന്ന സത്രീക്ക് ഏതാനും നാൾ മുൻപ് പാണ്ഡ്യൻ പത്തു ലക്ഷം രൂപ പലിശക്ക് നൽകിയിരുന്നു. പണം തിരികെ നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇവരുടെ വീട് പാണ്ഡ്യൻ തൻറെ പേരിൽ എഴുതി വാങ്ങി. തുടർന്ന് വനിത കോടതിയെ സമീപിച്ചെങ്കിലും വിധി പാണ്ഡ്യന് അനുകൂലമായിരുന്നു. ഇതോടെ വീട് തനിക്ക് കൈമാറണമെന്ന് പാണ്ഡ്യൻ ആവശ്യപ്പെട്ടു. എന്നാൽ വനിതയും, ബന്ധുക്കളും ചേർന്ന് ഇയാളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഇതിനു ശേഷമാണ് പാണ്ഡ്യനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്. വനിത, സഹോദരി കാർത്തിക സഹോദരൻമാരായ കർണൻ, പ്രഭാകരൻ എന്നിവരുൾപ്പെടെ ആറു പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഒളിവിൽ കഴിയുന്ന വനിതയെയും, സഹോദരി കാർത്തികയെയും കണ്ടാത്താനുള്ള അന്വേഷണം പ്രത്യേക സംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
