വാരാണസി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ വെടിയുതിര്‍ന്നു; രണ്ട് പേര്‍ക്ക് പരിക്ക്

വാരാണസി: വാരാണസി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പിസ്റ്റള്‍ അബദ്ധത്തില്‍ പൊട്ടി വനിതാ സുരക്ഷാ ജീവനക്കാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച രാവിലെയാണ് സംഭവം. അസംഘട്ട് സ്വദേശിയായ കമലേഷ് റായ് എന്ന യാത്രക്കാരന്റെ തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നതെന്ന് ഗോമതി സോണ്‍ ഡിസിപി അറിയിച്ചു.

മുംബൈയിലേക്ക് പോകാനുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 1810 വിമാനത്തില്‍ കയറുന്നതിനായി ഭാര്യയ്‌ക്കൊപ്പമാണ് കമലേഷ് റായ് ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ലൈസന്‍സുള്ള പിസ്റ്റളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. തോക്കും തിരകളും പരിശോധിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു വെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വനിതാ സുരക്ഷാ ജീവനക്കാരിയുടെ കാലിനും, സമീപത്തുണ്ടായിരുന്ന മറ്റൊരാളുടെ തള്ളവിരലിനുമാണ് പരിക്കേറ്റത്.

വിവരമറിഞ്ഞ് ഗോമതി സോണ്‍ ഡിസിപി, പിന്ദ്ര എസിപി എന്നിവരുള്‍പ്പെടെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റ് അധികൃതരും വിമാനത്താവളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവസ്ഥലം പരിശോധിച്ചുവരികയാണെ ന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!