കേരളക്കരയിലും, രാഷ്ട്രീയ മേഖലയിലും ചൂടേറിയ ചർച്ചയായിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞദിവസം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. അങ്ങോളമിങ്ങോളം പ്രതിഷേധങ്ങൾ അടക്കം അരങ്ങേറുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.
ഇനിയും എത്ര ഉഭയസമ്മതക്കാർ ഉണ്ടാകുമെന്നും, ഇതാണോ എംഎൽഎ യുടെ പ്രവർത്തന നേട്ടമെന്നും ഭാഗ്യലക്ഷ്മി പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്ത ജനങ്ങളും വഞ്ചിതരായെന്നും ഇയാളുടെ അടുത്ത് പോകുന്ന സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. അഴിമതി ആരോപണത്തെക്കാൾ ഗുരുതരമായ കുറ്റമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
“ഞാനാലോചിക്കുകയാണ്, ഒന്നാമതും, രണ്ടാമതും, മൂന്നാമതും വന്ന പരാതിയിലും ഉഭയസമ്മതം എന്ന് മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റ വാദം. അല്ലാതെ കുറ്റം ചെയ്തിട്ടില്ല എന്നല്ല. ഉഭയ സമ്മതത്തോടെയാണോ ഇല്ലയോ എന്നതല്ല ഇതിൽ ഞാൻ കാണുന്ന പ്രശ്നം. ഇയാളൊരു ജനപ്രതിനിധിയല്ലേ? ഇങ്ങനെ നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, സാമ്പത്തികമായി മുതലെടുക്കുക വഞ്ചിക്കുക. ഇതിന് വേണ്ടിയാണോ ജനം ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്? വോട്ട് ചെയ്തവർ ഇപ്പോൾ ആരായി. അവരും അപമാനിതരാവുന്നില്ലേ? ഇതാണോ ഒരു എംഎൽഎയുടെ ഉത്തരവാദിത്തം? അഞ്ച് വർഷം എംഎൽഎ ആയിരുന്നിട്ട് എന്ത് ചെയ്തു എന്ന് ചോദിച്ചാൽ ഇതാണോ പ്രവർത്തന നേട്ടം? തനിക്ക് ലഭിച്ച സ്ഥാനത്തെ വൃത്തികെട്ട രീതിയിൽ ദുരുപയോഗം ചെയ്തു എന്നേ ഞാൻ പറയൂ.
വോട്ട് ചെയ്ത ജനത്തിനെക്കൂടിയല്ലേ ഇയാൾ വഞ്ചിച്ചത്? പുറത്തേക്ക് വരാൻ മടിക്കുന്ന / ഭയക്കുന്ന ഇനിയും എത്ര ഉഭയസമ്മതക്കാർ ഉണ്ടാകും ? ഇതൊന്നും പുറത്തുവന്നില്ലായിരുന്നെങ്കിൽ ഇനിയും ഇയാൾ ഇതാവർത്തിക്കില്ലേ? ഇയാളുടെ അടുത്തെത്തുന്ന സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ്? സ്വന്തം പാർട്ടിയോടോ ജനത്തിനോടോ ഇയാൾക്ക് യാതൊരു ഉത്തരവാദിത്വ വുമില്ലെന്നല്ലേ ഇതിനർത്ഥം? സ്വന്തം ശരീര സുഖത്തിനാണോ ജനപ്രതിനിധി ആയത്. അഴിമതി ആരോപണത്തെക്കാൾ ഗുരുതരമായ കുറ്റമാണിത്”, എന്നായിരുന്നു ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
