കോട്ടയം : പാലായിൽ ജോസ് കെ മാണിക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട പുളിക്കകണ്ടം കുടുംബത്തിന് നഗരസഭയുടെ അധികാരം എത്തുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് തീരുമാനം എടുത്തതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
നഗരസഭയിൽ ആദ്യ രണ്ട് വർഷം പുളിക്കകണ്ടം കുടുംബത്തിലെ ദിയ ചെയർപേഴ്‌സൺ ആവാൻ സാധ്യത തെളിഞ്ഞു. തുടർന്ന് അടുത്ത രണ്ട് വർഷം മായാ രാഹുലും, അവസാന വർഷം കോൺഗ്രസിലെ ലിസിക്കുട്ടിയും ചെയർപേഴ്‌സൺ ആകുമെന്ന് ഏകദേശ ധാരണയായി.
ഇന്ന് ഡി സി സി ആഫീസിൽ കൂടിയ പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഏകദേശ തീരുമാനമായത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗങ്ങളായ തോമസ് പനയ്ക്കൻ, സെന്റ് ജൂഡ് ബിജു , ടോണി തൈപ്പറമ്പിൽ , രഞ്ജിത , റിയ , ലിസിക്കുട്ടി എന്നിവർ പങ്കെടുത്തു.
ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ ജോസഫ് ഗ്രൂപ്പിനോടും കെഡിപി യോടും പിടിവാശി കാണിക്കരുതെന്ന് കോൺഗ്രസ് നിർദ്ദേശിക്കും. കാരണം പാലാ സീറ്റിൽ മാണി സി കാപ്പന് വേണ്ടി പ്രവർത്തിച്ചതും കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന് വേണ്ടി പ്രവർത്തിച്ചതും കോൺഗ്രസ് പ്രവർത്തകരായിരുന്നു . അതുകൊണ്ടു തന്നെ വിട്ടു വീഴ്ച ഇരു കക്ഷികളും ചെയ്യേണ്ടതായി വരും.
വൈസ് ചെയർമാൻ സ്ഥാനം ആദ്യ മൂന്നു വർഷം ബിനു പുളിക്കക്കണ്ടമായിരിക്കും . അതിൽ അവരുടെ താൽപ്പര്യ പ്രകാരം ബിജുവിനും നൽകിയേക്കാം. നാലാം വർഷം കോൺഗ്രസും അഞ്ചാം വർഷം ജോസഫ് ഗ്രൂപ്പിനും വൈസ് ചെയർമാൻ സ്ഥാനം ലഭിക്കും. സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ജോസഫ് ഗ്രൂപ്പും, കെ ഡി പി യും ഉണ്ടാവും. അതേസമയം കോൺഗ്രസ് കൗൺസിലർമാർക്ക് റോളില്ലാത്ത അവസ്ഥയിലാണ് ഇന്നത്തെ ഡി സി സി ചർച്ചകൾ പുരോഗമിച്ചത്. ഇതിൽ കോൺഗ്രസ് കൗൺസിലർമാർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
നാളത്തെ സത്യപ്രതിജ്ഞയ്ക്കു ശേഷം ഡി സി സി നേതാക്കൾ ചർച്ചകൾ പുനരാരംഭിക്കും. ഇതിനു ശേഷം എഗ്രിമെന്റ് വെക്കുകയും ചെയ്യും.
