തിരുവനന്തപുരം : ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ ശബരിമല സ്വർണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങി പ്രത്യേക അന്വേഷണസംഘം.
ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാറിനെയും കെ.പി ശങ്കർദാസിനെയും പ്രതി ചേർക്കുന്നതിലും വൈകാതെ തീരുമാനം ഉണ്ടാകും.
ഇരുവരെയും പ്രതി ചേർക്കാത്തത് എന്താണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഡിസംബർ അഞ്ചിനുശേഷം കേസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർധനനേയും വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളകേസില്‍ സത്യസന്ധമായി അന്വേഷണം നടന്നാല്‍ ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു.
ഹൈക്കോടതിയുടെ വിമർശനം:ശബരിമല സ്വർണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങി പ്രത്യേക അന്വേഷണസംഘം
