തിരുവനന്തപുരം : ഉത്തര മലബാറിലെ അനുഷ്ഠാന കലയായ തെയ്യാട്ടം പൂർണ രൂപത്തിൽ തിരുവിതാംകൂറിലേക്ക് എത്തുന്നു, ദക്ഷിണ കേരളത്തിന് പുതിയ ദൃശ്യ വിസ്മയം സൃഷ്ടിക്കുന്ന അഗ്നിത്തെയ്യം ഭക്തിയുടേയും അത്ഭുതത്തിന്റെയും മഴവിൽ നിറച്ചാർത്താണ് അനന്തപുരിക്ക് സമ്മാനിക്കുന്നത്.
പൂർണമായും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ട് ആദ്യമായി വേണാട്ട് രാജ്യത്ത് നടക്കുന്ന തെയ്യാട്ട മഹോത്സവം ഇന്ന് മുതൽ 21 വരെയാണ് നടക്കുന്നത്. 19 ന് സാംസ്കാരിക സമ്മേളനവും 20,21 തീയതികളിൽ തെയ്യാട്ടവും നടക്കും. പയ്യന്നൂരിൽ നിന്നുള്ള രമേശൻ പെരുമലയന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെയ്യാട്ടം നിർവഹിക്കുന്നത്.
കരുമം , ചെറുകര ആയിരവില്ലി ക്ഷേത്ര അങ്കണത്തിലാണ് തെയ്യാട്ടം നടക്കുന്നത്
തെയ്യം പള്ളിയുറയുടെ കാൽനാട്ട് കർമ്മം അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ Dr.എം.എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി നിർവഹിക്കും
20 ന് വൈകിട്ടു നടക്കുന്ന പൊതു സമ്മേളനത്തിൽ വച്ചു അദ്ദേഹത്തിന് ഹൈന്ദവ ആചാര സംരക്ഷണ കുലപതി പുരസ്‌കാരം സമ്മനിക്കും.വെള്ളായണി ശംഖുമുഖം വിഷയങ്ങളിൽ നിർണായക പങ്ക് പരിഗണിച്ചാണ് പുരസ്‌കാരം.
6 മണിക്ക് തുടങ്ങൾ തോറ്റത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. കളിയാട്ടത്തറയിൽ ആയിരം വിളക്കുകൾ തെളിയിക്കും. തുടർന്ന് കണ്ടനാർ കേളൻ , വയനാട്ട് കുലവൻ എന്നീ തെയ്യങ്ങളുടെ വെളളാട്ടം നടക്കും , ഇതിന് ശേഷം കുടി വീരൻ തെയ്യാട്ടവും 12 മണിയോടെ മേലേരി കൂട്ടലും ആരംഭിക്കും. ഒന്നര ആൾ ഉയരത്തിൽ മേലേരി കത്തി ഉയരുന്നതോടെ ചെണ്ടമേളം കൊട്ടി മുറുകും, പുലർച്ചെ 4 മണിയോടെ കണ്ടനാർ കേളന്റെ പുറപ്പാട് ഉണ്ടാകും, മാർച്ച് 21 ന് രാവിലെ 8 മണിക്ക് വയനാടൻ കുലവന്റെ പുറപ്പാട് ഉണ്ടാകും.
