മലപ്പുറം: ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തിനെതിരെ മുസ്ലീം ലീഗ് നേതാക്കള്‍. ജമാഅത്തെ ഇസ്ലാമിയുമായി ഏത് തരത്തിലുള്ള പ്രത്യയശാസ്ത്രപരമായ വ്യത്യാസമാണോ മുസ്ലീം ലീഗ് ചൂണ്ടിക്കാണിച്ചിരുന്നത് അതിപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കെ എം ഷാജി അഭിപ്രായപ്പെട്ടു. ജമാ അത്തെ ഇസ്ലാമിയും മുസ്ലീം ലീഗും ഒന്നാണെങ്കില്‍ പിന്നെയെന്തിനാണ് വേറിട്ട് നില്‍ക്കുന്ന തെന്നും കെ എം ഷാജി ചോദിച്ചു.
‘ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയും ലീഗും ഒന്നാണെങ്കില്‍ പിന്നെയെന്തിനാണ് വേറെ നില്‍ക്കുന്നത്. ഒന്നായാല്‍ പോരെ. ജമാഅത്തെ ഇസ്ലാമിയുമായി ഏത് തരത്തിലുള്ള പ്രത്യയശാസ്ത്രപരമായ വ്യത്യാസമാണോ പറഞ്ഞിട്ടുള്ളത് അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് ഈ ലോകത്തിലെ എല്ലാവര്‍ക്കും അറിയാം’. കെ എം ഷാജി വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിക്കെതിരെ ലീഗ് നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ഇപ്പോഴും മായം ചേര്‍ത്തിട്ടില്ലെന്ന് മുന്‍മന്ത്രി എം കെ മുനീറും പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്‍പ് മതരാഷ്ട്രവാദം ജമാഅത്തെയില്‍ കത്തി നിന്ന കാലമുണ്ട്. ആ കാലഘട്ടത്തില്‍ ലീഗ് എഴുതിയ ലേഖനങ്ങളും പ്രസംഗിച്ച പ്രസംഗങ്ങളുമുണ്ട്. അതിലൊന്നും മായം ചേര്‍ത്തിട്ടില്ലല്ലോയെന്ന് മുനീര്‍ പറഞ്ഞു.
നിലമ്പൂരില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതിന് യുഡിഎഫിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, അന്ന് ചെയ്തതിലെല്ലാം മാപ്പ് പറഞ്ഞിട്ടുവേണം ഇന്ന് വിയോജിക്കാനെന്നും മുനീര്‍ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നാണ് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണയറിച്ചതിന് പിന്നാലെയായിരുന്നു സതീശന്റെ പരാമര്‍ശം.
ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറിയെന്നും, അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ലെന്നുമായിരുന്നു സതീശന്‍ അഭിപ്രായപ്പെട്ടത്. മുമ്പ് അവര്‍ എല്‍ഡിഎഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നമില്ലായിരുന്നുവെന്നും സതീശന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച കോണ്‍ഗ്രസ് നിലപാടിനെതിരെ സുന്നി കാന്തപുരം വിഭാഗ വിമര്‍ശനം ഉന്നയിച്ചിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതാണെന്നും, എന്നാല്‍ താന്‍ ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കാനില്ലെന്നുമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.
