രാഹുൽ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ; നേതൃത്വത്തിന് അതൃപ്തി

ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിളിച്ചുചേർത്ത കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്ന് ശശി തരൂർ . ഡിസംബർ 19 ന് പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും, കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം പുനഃക്രമീകരിക്കുകയും ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധി പാർട്ടി എംപിമാരുടെ യോഗം ഇന്നു രാവിലെ വിളിച്ചു ചേർത്തത്.

എന്നാൽ ശശി തരൂർ യോഗത്തിൽ സംബന്ധിച്ചില്ല. തരൂർ എന്തുകൊണ്ടാണ് യോഗത്തിന് എത്താതിരുന്നത് എന്ന് അറിയില്ലെന്ന് കോൺഗ്രസ് ചീഫ് വിപ്പ് പറഞ്ഞു. നേരത്തെ നവംബർ 18, 30 തീയതികളിൽ നടന്ന യോഗങ്ങളിലും ശശി തരൂർ പങ്കെടുത്തിരുന്നില്ല. പാർട്ടിയുടെ സുപ്രധാന യോഗങ്ങളിൽ നിന്ന് തരൂർ വിട്ടുനിൽക്കുന്നത് ആവർത്തിക്കുന്നതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പ്രശംസിക്കുന്ന തരത്തിലുള്ള പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി ശശി തരൂർ കടുത്ത വിയോജിപ്പിലാണ്. റഷ്യൻ പ്രസിഡന്റ് പുടിന് രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിൽ തരൂർ പങ്കെടുത്തത് വിവാദമായിരുന്നു. രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും ക്ഷണിക്കാത്ത വിരുന്നിലേക്കാണ് തരൂരിനെ മാത്രം ക്ഷണിച്ചത്.

അതേസമയം, ഡല്‍ഹിയില്‍ ഇല്ലാതിരുന്നത് കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് ശശി തരൂരിന്റെ വിശദീകരണം. പ്രഭ ഖൈതാന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായി തരൂര്‍ ഇന്നലെ കൊല്‍ക്കത്തയിലെത്തിയിരുന്നു. അവിടെനിന്നും സമയത്ത് ഡല്‍ഹിയില്‍ എത്താന്‍ കഴിയാത്തതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തത് എന്നാണ് തരൂർ വിശദീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!