തിരുവനന്തപുരം: റിമാൻഡിലുള്ള രാഹുൽ ഈശ്വറിന്റെ ആരോഗ്യനില മോശമായ തിനെ തുടർന്നു ആശുപത്രിയിൽ പ്രവേശി പ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ജയിലിൽ നിരാഹാര സമരം നടത്തിവരികയായിരുന്നു രാഹുൽ.
വെള്ളിയാഴ്ച ഉച്ചയ്ക്കു മെഡിക്കൽ കോളജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് തിരിച്ചു കൊണ്ടു പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്നു അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വര്‍ നിലവില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടരുകയാണ്.
അതിനിടെ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റി. സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റിയത്. രണ്ട് കോടതികളിലാണ് നിലവില്‍ രാഹുല്‍ അപേക്ഷ സമര്‍പ്പിച്ചത്. ഏതെങ്കിലും ഒരു അപേക്ഷ പിന്‍വലിക്കാന്‍ കോടതി രാഹുലിനോട് ആവശ്യപ്പെട്ടു.
രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണത്തോട് രാഹുല്‍ ഈശ്വര്‍ സഹകരിക്കുന്നില്ലെന്നും സൈബര്‍ പൊലീസ് കോടതിയില്‍ അറിയിച്ചു.
നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഈശ്വര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇത് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്ക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെയും ചോദ്യം ചെയ്താണ് രാഹുല്‍ കോടതിയെ സമീപിച്ചത്.
